Monday, May 4, 2015

ഒരു വടക്കേ ഇന്ത്യൻ യാത്ര - "സെൽഫി"


ഓടിക്കിതച്ച് എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും പന്ത്രണ്ടേ മുക്കാൽ. രണ്ടു ദിവസത്തെ ദീർഘ ദൂര യാത്രയെക്കുറിച്ചുള്ള ആശങ്കകളോ, വേവലാതികളോ എന്നെയും ആന്റിയെയും അലട്ടിയിരുന്നില്ല. ആകാംക്ഷ!, മനസ്സ് നിറയെ ഏറെക്കാലമായി കൊണ്ട് നടന്ന വാഗയും , ജയ്പൂറും, താജ് മഹലും ,സുവര്ണ ക്ഷേത്രവും പഞ്ചാബിലെ ഗോതമ്പ് പാടങ്ങളും , ഗോതമ്പിന്റെ നിറമുള്ള പെണ്കുട്ടികളുമെല്ലാം കൂടി മനസ്സിലൊരുക്കിയ ആകാംക്ഷയുടെ ഉത്സവം !.
 
തീവണ്ടി എനിക്കെന്നും അദ്ഭുതം ആയിരുന്നു. നേരത്തെ കല്പ്പിക്കപ്പെട്ട ഉരുക്ക് പാളങ്ങളിലൂടെ ഉരുണ്ടു പോകുന്ന ഭീമൻ പെരുമ്പാമ്പ്‌.  മനോഹരമായ കൊങ്കണ്തഴുകി, കർണാടകയും, ഗോവയും, മഹാരാഷ്ട്രയും, മധ്യപ്രദേശും കടന്നു ഉത്തർപ്രദേശിലെ ആഗ്ര എത്തിയപ്പോൾ സഹയാത്രികരായ അനൂപ്ചേട്ടനും ദേവി ചേച്ചിയും കുട്ടികളും അവരുടെ വിനോദ യാത്ര പദ്ധതി പെട്ടെന്ന് മാറ്റി. ഒരു ദിവസം വെറുതെ കളയണ്ട എന്നൊരു ഗുണം ഇതിനുണ്ട്. പല തവണ ഞാനും ആന്റിയും മാറി മാറി ആലോചിച്ചു . ഡൽഹിയിൽ ഞങ്ങളെ കാത്തു നിൽക്കാമെന്നു ഏറ്റിട്ടുള്ള ആന്റിയുടെ മകൾ ആശയോട് ആഗ്രക്ക് വരാൻ പറയാൻ വേണ്ടിയുള്ള ഫോണ്കോളുകളെല്ലാം എന്തിനോ വേണ്ടി റിംഗ് ചെയ്തു അവസാനിച്ചു . കാരണം സമയം അത് ഡൽഹിക്കുള്ള ബസിൽ ഇരുന്ന കൊച്ചു പെങ്ങളുടെ ബാഗിൽ നിശബ്ദനായി ഇരിക്കുകയായിരുന്നു. ആഗ്രക്ക് വരാൻ മെസ്സേജ് അയച്ചതും ട്രെയിൻ ആഗ്ര സ്റ്റേഷൻ വിട്ടതും ഒന്നിച്ചായിരുന്നു. മലയാളിയായ റെയിൽവേ ജീവനക്കാരനുമായി ആലോചിച്ചു ഞങ്ങൾ ശ്രീകൃഷ്ണന്റെ ജന്മനാടായ "മതുര" യിൽ ഇറങ്ങി.

 നമ്മുടെ നാട്ടിലെ മിക്കവാറും ഓട്ടോറിക്ഷക്കാര് ഓടണമെങ്കിൽ അവര്ക്ക് ഇഷ്ടമുള്ള വഴിയാകണം, ചിലപ്പോ യാചിക്കേണ്ടതായും വരും. പക്ഷെ , മതുര യും ഗോകുലവും കാണാൻ കൊണ്ട് പോകാൻ ഏകദേശം പത്തു പതിനഞ്ചു സൈക്കിൾ റിക്ഷക്കാരും, ഓട്ടോ റിക്ഷക്കാരും സദാ സന്നദ്ധരായി ഞങ്ങള്ക്കൊപ്പം കൂടി. കുറെ ആളുകള് ബാഗിലോക്കെ കയറിപ്പിടിച്ചു മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുത്തു കഴിഞ്ഞു. "ജാങ്കോ , പെട്ടു" എന്ന് മനസ്സ് പറഞ്ഞതും ചാടി ഒന്നിൽ കയറി നാന്നൂറ് പറഞ്ഞവനെ കൊണ്ട് മുന്നൂറു പറയിച്ചു യുദ്ധഭൂമിയിൽ നിന്ന് രക്ഷപെട്ടു.  ചില വടക്കേ ഇന്ത്യൻ സംസ്കാരങ്ങൾ വെളിവാകുകയാണ്. ഇരുനൂറു രൂപയ്ക്കു പോലുമില്ലാത്ത സവാരിക്കും മുന്നൂറും വാങ്ങിയിട്ടും ഒരു കുറ്റബോധവുമില്ലാത്ത സവാരി-വാല. ഗോകുലവും മറ്റു ക്ഷേത്രങ്ങളും ചുറ്റി നടന്നു കാണിച്ച ബഹുമാനിതനു, ബ്രാഹ്മണ ദക്ഷിണയായി നൂറ്റൊന്നും കൊടുത്തു ഞങ്ങൾ മതുരയോട് യാത്ര പറഞ്ഞ് ആഗ്രക്കുള്ള ഉത്തർ പ്രദേശ്‌ റോഡ്‌ ട്രാന്സ്പോര്ട്ട് കോർപ് ബസിൽ കയറി.


ആഗ്രയിൽ ഞങ്ങളെ കാത്തു നിന്ന ബന്ധുവിന്റെ വാഹനത്തിൽ അതി മനോഹരമായ് നിര്മിക്കപ്പെട്ട വെണ്ണക്കൽ സൌധത്തിലേക്കൊരു യാത്ര.ഇപ്പോഴും പ്രണയ സുരഭിലമാണ് "താജ് മഹൽ" എന്ന് ഓര്മിപ്പിച്ചു കൊണ്ട് യുവ മിധുനങ്ങൾ "സദാചാരവാദികൾക്ക്"  മറുപടിയെന്നോണം ചുംബിക്കുന്നു (ഇടക്കുറിപ്പ്: ഇതു ഇപ്പോഴും ഉണ്ടെന്നു കരുതി പോയിട്ട് നിരാശരായി എന്നെ ചീത്ത വിളിച്ചിട്ട് ഒരു കാര്യവുമില്ല. കാട്ടിൽ എപ്പോഴും സിംഹവും പുലിയും കാണില്ലെന്നും യോഗം വേണമെന്നും ഫോറെസ്റ്റ് ഗാര്ഡ് പറയാറുള്ളത് മറക്കരുത്. ജഗതി ഗുരുക്കൾ പറഞ്ഞ പോലെ നമ്മുടെ അനാവശ്യം അവരുടെ ആവശ്യമാകാൻ ഈശ്വരനോട് പ്രാർഥിക്കുക.).


അവിടെ നിന്നും നേരെ പോയത് ആഗ്രയിലെ ചുവന്ന കോട്ടയിലെക്കാണ്. വളരെ മനോഹരമാണ് കൊത്തു പണികൾ. വാതായനങ്ങൾ നമുക്ക് നല്കുന്ന കാഴ്ചകളിൽ ഏറ്റവും ഹൃദ്യം വിദൂരതയിലെ താജ്മഹൽ തന്നെയാണ്. ഷാജഹാന് എന്നും കാണുവാനായി മകനാൽ തുറന്നു വയ്ക്കപ്പെട്ട നിര്മിതികൾ !
 

പലവിധ തിരക്കുകൾ കാരണം ജീവിതത്തിൽ ഒട്ടും തയ്യാറെടുപ്പുകളില്ലാതെ നടത്തിയ യാത്രകളിൽ ഏറ്റവും അവിസ്മരണീയമായ യാത്ര എങ്കിലും , തുടക്കം നിരാശാ ജനകവും അല്പസ്വല്പം ഭീതിപ്പെടുത്തുന്നതുമായിരുന്നു . ടിക്കെറ്റുകൾ ബുക്ക്ചെയ്യുകയോ, യാത്രയെ പറ്റി വ്യക്തമായ രൂപരേഖയോ ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ പിറ്റേ ദിവസം ഫതെഫുൽ സിക്രി വഴി രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോകാനുള്ള തീരുമാനമെടുക്കൽ ലളിതമായ ഒരു ചടങ്ങായി മാറി.ഒരു ചോദ്യം അങ്ങോട്ട്‌, ഒരു ഉത്തരം ഇങ്ങോട്ട്;അത്ര തന്നെ. 
 രാവിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ചു ഞങ്ങൾ ഒരു ഓട്ടോറിക്ഷയിൽ ആഗ്ര ബസ്കിട്ടുന്ന സ്ഥലം വരെ എത്തി . അവിടെ നിന്നും കയറിയ ഒരു ബസിലെ മണ്ടനായ കണ്ടക്ടർ വെറും മണ്ടനല്ല, മണ്ടന് കഞ്ഞി വച്ചവൻ. സീറ്റ്മുഴുവൻ നിറയ്ക്കാനായി നിരത്തി ഇട്ടത് ഒന്നര മണിക്കൂർ. പുതിയ ഒരു യാത്രക്കാരനെ നിര്ബന്ധിച്ചു ആഗ്ര ബസിൽ കയറ്റി സീറ്റ്നിറക്കുമ്പോഴേക്കും , അതിലുള്ള ഒരു മൂന്നു പേര് ദേഷ്യപ്പെട്ടു ഇറങ്ങി പോകും. "നിറക്കൽ- ഇറങ്ങൽ" പരിപാടി നിര്ബാധം തുടർന്ന് ഞങ്ങൾ വളരെ ലേറ്റ് ആയി.പോകുന്ന വഴി തീക്കനലിൽ ചുട്ട നല്ല ചൂടാൻ റൊട്ടി വെണ്ണ പുരട്ടി സവോളയും പച്ച മുളകും കൂട്ടി ഒരു പിടി ,..ആാാ...ദാൽ കറിയുടെ മണവുമായി വന്ന ഉത്തർ പ്രദേശൻ കാറ്റ്. "സഹിക്കാൻ പറ്റൂല്ലെന്റെ സാറേ..."



ജയ്‌പൂരു നിന്നും ഡൽഹിയിലേക്കുള്ള ഇതു വരെ പ്ലാൻ ചെയ്യാത്ത യാത്രയെ കുറിച്ചുള്ള ആശങ്ക ഇടയ്ക്ക് മനസ്സിലേക്ക് കയറാൻ തുടങ്ങുമെങ്കിലും വഴിയരുകിലെ മാർബിൾ ശില്പങ്ങൾ വില്ക്കുന്ന വലിയ കടകളിലെക്കൊന്നു നോക്കുകയെ വേണ്ടൂ , തലച്ചോറിലെ സകല ചിന്താ കേന്ദ്രങ്ങളും ആ ശില്പ ഭംഗിയിൽ മയങ്ങി പോകും. ലോറികളിൽ കൊണ്ട് വരുന്ന ഭീമന്മാരായ പലനിറങ്ങളിലുള്ള വെണ്ണക്കല്ലുകളെ തടി അറുക്കുന്നത് പോലെ ആവശ്യാനുസരണം പാളികളാക്കി കൊത്ത് പണികൾ ചെയ്തു ഉത്തമ രൂപങ്ങളാക്കുന്നു. ആനയും , മാനുകളും, ജനാലകളും, മന്ദിരങ്ങളുമൊക്കെ ശില്പികളുടെ കൈകളിലൂടെ ജനിക്കപ്പെടുന്നു.

ജയ്പൂര് നഗരം "പിങ്ക് സിറ്റി" എന്നറിയപ്പെടുന്നതിന്റെ കാരണം കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു അല്പസ്വല്പം യൂറോപ്പിയൻ ശൈലി തോന്നിക്കുന്ന പിങ്ക് നിറത്തിലുള്ള പരമ്പരാഗതമായ കെട്ടിട സമുച്ചയങ്ങൾ ഏതൊരു യാത്രക്കാരന്റെയും മനസ്സ് നിറയ്ക്കും. വീതി കൂടിയ ശാന്തമായ വീഥികൾ ഞങ്ങളെ ജൈപൂര് കൊട്ടാരത്തിൽ എത്തിച്ചു. ഒരു ഭാരതീയൻ ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ച നിര്മിതി. മലമുകളിലൂടെ വളഞ്ഞും പുളഞ്ഞും കിലോമീറ്റരുകളോളം നീണ്ടു കിടക്കുന്ന ചുറ്റുമതിൽ ചൈനീസ് വന്മതിലിന്റെ അനന്തിരവനാണെന്ന് തോന്നിപ്പോകും.രാജസ്ഥാനെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം ചെറുപ്പം മുതൽ മരുഭൂമിയും ഒട്ടകങ്ങളുമാണ് ഈ എളിയവന്റെ മനസ്സില്. ഒരു തടാകത്തിലെ ജലത്തിന് നടുവിലായി പണി കഴിപ്പിച്ചിട്ടുള്ള "ജല മഹൽ" കണ്ടതിനു ശേഷം ചെറിയൊരു ഒട്ടക-സവാരി നടത്തി പലകാലങ്ങളിലായി കൂടെ കൊണ്ട് നടന്ന ആഗ്രഹം, യാഥാ ർത്യമാക്കി. അധികം പണം മുടക്കി സാധിക്കുന്ന ആഗ്രഹങ്ങലേക്കാൾ നമുക്ക് മധുരമായി അനുഭവപ്പെടുക ഇത്തരം നുറുങ്ങുകളാവും. ജയ്പൂര് നിന്നും ഡൽഹിയിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ ഇതു വരെ കണ്ട കാഴ്ചകളൊക്കെ മിഴിവോടെ മനസ്സിലേക്ക് വന്നുകൊണ്ടേയിരുന്നു.



സമയ ലാഭം മുന്നില് കണ്ടു ഡല്ഹി യാത്ര ടാക്സി കാരിലാക്കമെന്നു വച്ചു. ഹോട്ടൽ റൂമില നിന്നും പെട്ടെന്ന് തന്നെ ഫ്രഷ്‌ ആയി പുറത്തിറങ്ങി. എന്താണെന്നറിയില്ല, ഭീകര വിശപ്പ്‌. അടുത്ത സൈക്കിൾ റിക്ഷയിൽ കയറി അദ്ദേഹം കൊണ്ട് വിടാൻ "സാധ്യതയുള്ള"  പൂരിക്കടയിലെ ചട്ടിയും സ്വപ്നം കണ്ടു പഴയ ഡൽഹിയിലെ തിരക്ക് പിടിച്ച കുടുസ്സു റോഡുകളിലൂടെ യാത്ര ചെയ്യുകയാണ് , ഇപ്പോൾ. ഒരു നാലഞ്ചു കിലോമീറ്റർ യാത്ര ചെയ്തതിനു ശേഷം ജാങ്കോക്ക് പണി തന്നു കൊണ്ട് നിർത്തിയത് ഒരു അപ്പാപ്പന്റെ തട്ടുകടയിൽ. ചുട്ടു വച്ച പൂരി പറന്നു പോകാതിരിക്കാൻ അങ്ങേരുടെ തോര്തിട്ടു മൂടിയിട്ടുണ്ട്‌. എത്ര വിലപ്പെട്ട പൂരി തട്ടിക്കൊണ്ടു പോകാതെ നോക്കാൻ ഉത്തരവാദിത്വപ്പെട്ട കവല്ക്കാരനും പൂരിപ്പാത്രത്തിന്റെ അടുത്ത് കിടപ്പുണ്ട്. ഒരു പണ്ടാൻ പൂച്ച. തികച്ചും ശ്രേഷ്ടമായ ഈ കാഴ്ചകൾ കണ്ടതും "ഇങ്ങനെ ഒക്കെ ചെയ്യാമോ , നമ്മള് നാളേം കാണണ്ടേ" എന്നൊരു രീതിയിൽ റിക്ഷക്കാരനെ ഒന്നിരുത്തി നോക്കി, കാശും കൊടുത്തു പറഞ്ഞു വിട്ടു. ഡല്ഹി മെട്രോയിൽ കയറി ന്യൂ ഡല്ഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി . അവിടെ ഞങ്ങളുടെ തേരാളി ദേര സിംഗ് കാറുമായി കാത്തിരിപ്പുണ്ടായിരുന്നു.
ആദ്യം തന്നെ പഞ്ചാബ്‌ ലേക്ക് പോകാനുള്ള രാത്രിയിലത്തെ ബസ്‌ ചുവപ്പ് കോട്ടയുടെ അടുത്ത് നിന്നും ബുക്ക്‌ ചെയ്തു.   കുത്തബ് മിനാറും , ലോട്ടസ് ടെംപിളും,രാജ്ഘട്ട് ഉം ,പാർലമെന്റും, രാഷ്രപതി മന്ദിരവുമൊക്കെ കണ്ട്‌ "കേരള ഹൌസിൽ" നിന്നും നല്ല ഉശിരൻ ഭക്ഷണം കഴിച്ചു. ഇന്ത്യ ഗേറ്റ് ഉൾപെടെ ഡൽഹിയുടെ ജീവനാടികളൊക്കെ കണ്ടു അക്ഷര്ധാം ക്ഷേത്രത്തിന്റെ ശില്പകല ഭക്തിയോടെ ആസ്വദിച്ചു കൊണ്ട് വൈകിട്ടോടെ ഡല്ഹിയോട് യാത്ര പറഞ്ഞു.



 പഞ്ചാബ് ദേശക്കാർ സഹൃദയരും , ധൈര്യശാലികളും രസികരുമായ "ബല്ലേ" "ബല്ല" കളുമാണെന്നാണല്ലോ നമ്മുടെ ധാരണ. എന്നാൽ അതിലൊരു തെറ്റുമില്ല. ഡല്ഹി അമൃതസർ യാത്ര അത്ര രസകരമായിരുന്നു. പാട്ടും ഡാൻസ്മൊക്കെ കണ്ട്, വിളഞ്ഞു നില്ക്കുന്ന കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങൾക്കു സമീപത്തു കൂടെയുള്ള രസമുള്ള. യാത്ര.


പ്രഭാതമായപ്പോഴേ ഗോൾഡൻ ടെമ്പിൾ (സുവര്ണ ക്ഷേത്രം) പരിസരത്ത് എത്തി. അവിടെ സമീപത്തുള്ള സിഖ് ആശ്രമത്തിൽ ഒരു മുറിയെടുത് ഫ്രഷ്‌ ആയതിനു ശേഷം, പതിയെ, ചരിത്രത്തിന്റെ ചിരപുരാതനമായ ഏടുകളിൽ രേഖപ്പെടുത്തപ്പെട്ട ഒട്ടേറെ കഥകൾ ഉറങ്ങുന്ന ക്ഷേത്ര പരിസരത്ത് കൂടി തണുത്ത കാറ്റിന്റെ ഒരം പറ്റി പതിയെ നടന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാര്, ഭിന്ദ്രൻ വാല, ഇന്ദിരാഗാന്ധി ഇതൊക്കെ മനസ്സില് കോറിയിട്ട മറക്കാൻ സാധ്യതയില്ലാത്ത പേരുകളാണ് ഓരോ ഭാരതീയന്റെയും. സ്വര്ണ വർണത്തിൽ മനോഹരമായി തടാകത്തിന്റെ നടുവില നിലകൊള്ളുന്ന ക്ഷേത്രം.



 പുറത്തിറങ്ങിയ പാടെ നേരെ പോയത് തൊട്ടടുത്തുള്ള ജാലിയൻ വാലാബാഗ് സ്മൃതി ഭൂമിയിലെക്കാണ്. ജനറൽ ഡയർ ന്റെ ക്രൂരതക്ക് മുൻപിൽ ബലിയാടാക്കപ്പെട്ട ആയിരങ്ങളുടെ ആത്മാക്കൾ ഉറങ്ങുന്ന മണ്ണ്. ഭിത്തികളിൽ എപ്പോഴും വെടിയുണ്ട തറച്ച പാടുകൾ ഉണ്ട്.



വീരമൃത്യു വരിച്ച സമര ഭടന്മാർ ഓടുന്നതിനിടയിൽ വീണ കിണറിൽ ഇപ്പോഴും രക്തത്തിന്റെ മണമുണ്ട് !.

നമ്മുടെ നാട്ടിൽ നാല് പേര് യാത്ര ചെയ്യുന്ന ആപേ ഓട്ടോറിക്ഷ യിൽ പതിനഞ്ചു പേര്ക്ക് യാത്ര ചെയ്യാനാവും വിധം സീറ്റ്‌ അറേഞ്ച് ചെയ്തിരിക്കുകയാണ്. അതിൽ തിങ്ങി ഞെരുങ്ങി ഞങ്ങൾ വാഗാ അതിര്തിയിലേക്കുള്ള യാത്രയിലാണ്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തിയിൽ പട്ടാളക്കാർ റിട്രീറ്റ് സെറിമണി നടത്തുന്നത് കാണാനും പുളകിതനാകാനും ആഗ്രഹിക്കാത്ത ഏതു ഭാരതീയനാനുള്ളത്?.  ദീർഘ നേരം ക്യൂവിലോക്കെ നിന്ന് സെക്യൂരിറ്റി ചെക്കുകളും കഴിഞ്ഞു അവിടെ എത്തിയപ്പോഴേക്കും സമയം അഞ്ചു മണി. തിക്കിത്തിരക്കി കുഴപ്പമില്ലാത്ത ഒരു സ്ഥലത്ത് നിലയുറപ്പിച്ച് പട്ടാളക്കാരും മാര്ച്ചും പ്രകടനങ്ങളും മുഴുവൻ ആസ്വദിച്ചു. അപ്പുറത്തിരിക്കുന്ന പാക്കിസ്ഥാൻ പൌരന്മാരെക്കൾ ഉച്ചത്തിൽ "ഭാരത്‌ മാതാ കി ജയ്‌ " എന്ന് ആബാല വൃദ്ധ ജനങ്ങളും ആർത്ത് വിളിക്കുമ്പോൾ രോമം ഉള്ളവരുടെ ഒക്കെ ശരീരത്തിലെ മുഴുവൻ രോമവും എഴുന്നീടു നില്ക്കും. ദേശ ബോധം കൊണ്ട്.!


തിരിച്ചെത്തിയപ്പോഴേക്കും  ആകെ ക്ഷീണിച്ചെങ്കിലും സുവര്ണ ക്ഷേത്രം പ്രകാശപൂരിതമായി രാത്രിയില നില്ക്കുനത് കാണാനുള്ള പൂതി കൊണ്ട് വീണ്ടും പോയി. എത്ര ഐശ്വര്യമുള്ള കാഴ്ചയാണത്, അവർനനീയം. ഒരു സെക്കണ്ട് ക്ലാസ് കമ്പാർട്ട്മെന്റിൽ കയറി ദേവഭൂമി ഉത്തരാഖണ്ടിലെക്കൊരു നീണ്ട യാത്ര വേണ്ടി വന്നു. ഹരിദ്വാർ , ശാന്തമാണ്. മനുഷ്യര് പാപ ഭാരവും പേറി വന്നിരിക്കുന്നത് , ഗംഗാ മാതാവിനെ ദർശിച്ചു ഗംഗയിലൊന്നു മുങ്ങി നിവരാനാണ്.റിഷികേശ് ഇവിടെ നിന്നും വളരെ അടുത്താണ്.

ഹർ-കി-പവുരി യും കണ്ടു ആ തണുപ്പത്ത് ഗംഗാതീരത്തിരുന്നപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം. ഹിമാലയ ഞരമ്പുകൾ ആരഭിക്കുന്ന ചെറിയ കുന്നുകൾ കണ്മുന്നിൽ കണ്ടപ്പോൾ ഏതൊരു സഞ്ചാരിക്കും തോന്നും കയറിക്കയറിക്കയറി അങ്ങ് പോകാൻ. ആ രാത്രി ഉറക്കം വന്നെ ഇല്ല. ഇനിയും ധാരാളം കാണുവാന് ഉണ്ടല്ലോ ഈ സ്വപ്ന ഭൂമി എന്നാ തിരിച്ചറിവ് സെരിക്കും വേദനിപ്പിച്ചു. സമയക്കുറവിനെ ശപിച്ചു പതിയെ ഉറക്കത്തിലേക്കു വഴുതി.



പനീർ പറാത്ത ഇത്ര രുചികരമായി ഉണ്ടാക്കി തന്ന ആ പാചകക്കാരനെ ബഹുമാനതോട് കൂടിയേ എനിക്ക് നോക്കാൻ കഴിയുമായിരുന്നുള്ളൂ. മടക്കമാണ്. കുരുക്ഷേത്ര ഭൂമിയിൽ കാലുകൾ അമര്ത്തി ചവിട്ടി, ഹരിയാനയിലെ കരാല് വഴി ഡൽഹിയിലേക്കുള്ള യാത്ര. ഭാഗ്യം തുണച്ചില്ല. ഞാൻ എത്തിയപ്പോഴേക്കും നിസാമുദ്ദീനിൽ നിന്നും രതി ശില്പങ്ങളാൽ ചുവരുകൾ അലങ്കരിച്ച ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളിലേക്ക് ബുക്ക്‌ ചെയ്ത തീവണ്ടി പോയിപ്പോയി. ഇനി ആ യാത്ര മറ്റൊരിക്കലാവാം എന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു. സമയം കളയാനില്ല, ബാംഗ്ലൂർ വരെ പോകുന്ന കര്ണാടക എക്സ്പ്രെസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ഇടിച്ചു കയറി. പണം കൊടുത്തില്ലേൽ വസ്ത്രം പൊക്കി കാണിക്കുന്ന ഹിജടകളും, ചായക്കാരും, വടക്കാരും, പല്ലു തേക്കാതവരും,പുകവലിക്കാരും ഒക്കെ ഭാഗങ്ങളായ ഒരു യാത്ര!. രണ്ടു ദിവസം ഒരേ ഇരിപ്പ്. അത്ര സുകരമല്ലാത്ത ആ യാത്ര ഞാൻ അറിഞ്ഞേ ഇല്ല. കാരണം എത്രയോ നല്ല ഓര്മകളും കൊണ്ടാണ് യാത്ര ചെയ്യുന്നത്. യാത്രകളിലെ നല്ല ഓർമ്മകൾ മാത്രം മതി നമുക്ക് ജീീക്കാൻ.എന്തിനു ഒരു സഞ്ചാരിയുടെ ജീവിതം തന്നെ യാത്രകളിൽ അധിഷ്ടിതമാണ്. 

എന്തിനു?, ലളിതമായ ജീവിത യാത്രയിൽ യാത്ര ജീവിതമാണ്.