Tuesday, August 28, 2012

ഈ നിമിഷത്തിന്റെ അവകാശി.


സൂര്യന്റെ കീഴിലുള്ള എന്തിനെക്കുറിച്ചെങ്കിലും അവനവനോട് ഇടതടവില്ലാതെ സംസാരിച്ചു കൊണ്ട്,.. ലക്ഷ്യ ബോധമില്ലാതെ നടക്കുന്നത് ഭ്രാന്തിന്റെ ലക്ഷണം ആണെങ്കില്‍ ....ആ ഭ്രാന്ത് എനിക്കിഷ്ടമാണ്. ഉപാധികളില്ലാതെ സ്നേഹിക്കപ്പെടുന്ന ഭ്രാന്ത് !!.


 


സമയവും കാലവും നോക്കാതെ ഋതു ഭേദമോ കാലഘടനയോ കാണാതെ, മനസ്സിന്റെ മേച്ചില്‍ പുറങ്ങളിലൂടെ ഒരു യാത്ര. കുറ്റം ചെയ്യലും, സാക്ഷി പറയലും, വിചാരണ ചെയ്യലും...എല്ലാം സ്വത്വ പ്രതിസന്ധികളില്ലാത്ത ജീവ ചൈതന്യ പ്രേരിതം. സര്‍വം മംഗളം.

ഓര്മ വരുമ്പോള്‍ ഞാനൊരു വഴിവക്കില്‍ കിടന്നുറങ്ങുകയാണ്. ദിവസങ്ങളോ ആഴ്ച തന്നെയോ അല്ല !.ദശാബ്ദങ്ങളോ, സഹസ്രാബ്ദങ്ങളോ ആയുള്ള യാത്രയാണ്. കടലിലും കുപ്പചാലിലും തേനിലും പാലിലും വിഹരിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ ഞാന്‍ എന്നത് ഒരു തോന്നല്‍ മാത്രമാണ്...വലിയ എന്തിന്റെയോ ചെറിയൊരു ഭാഗം. അപ്പോള്‍ പ്രപഞ്ചത്തില്‍ എന്റെ നിലനില്‍പ്പ്‌ നശ്വരമാണ്. എന്തൊക്കെ നേടിയാലും വെട്ടിപ്പിടിച്ചാലും, ഈ നിമിഷത്തിന്റെ അവകാശി.

എവിടെയൊക്കെയോ വച്ച് എന്തിനെയോക്കെയോ കാണുന്നു. അറിഞ്ഞും അറിയാതെയും മുന്നേറുമ്പോള്‍ അറിയേണ്ടതിനെ അറിയാതെ പോയാല്‍???. കാണുന്നോ..?.. നിങ്ങള്‍ അറിയുന്നോ..?.....ഒരു വശത്തേക്ക് മാത്രം തുറക്കപ്പെടുന്ന വാതിലുകള്‍.!!!!...അവ ഒരാള്‍ക്ക്‌ വേണ്ടി ദ്രവിക്കുകയും മറ്റൊരാള്‍ക്ക് വേണ്ടി ജനിക്കുകയും ചെയ്യും!


കുറ്റബോധവും പകയും പരിഭവവും കൊണ്ട് സത് ചിന്തകള്‍ക്ക്  ഇടം കൊടുക്കാതെ മരണത്തിലേക്ക് നടന്നടുക്കുന്ന സഞ്ചാരി -മനുഷ്യന്‍ . മരിക്കുമ്പോള്‍ ആളെ കൂട്ടാന്‍, ജീവിക്കാതെ, മരിച്ചു കൊണ്ട് ജീവിക്കുന്നവന്‍ മനുഷ്യന്‍.മറ്റുള്ളവരുടെ പ്രീതിക്ക് വേണ്ടി അവനവന്റെ സന്തോഷം കുരുതി കൊടുക്കുന്നവന്‍, മനുഷ്യന്‍ .

\\\\\\\\\\\\\\\\\\\\\\\\\\\\ഇതെല്ലാം അറിഞ്ഞിട്ടും പ്രവര്തിക്കാനാവാത്ത നിസ്സഹായന്റെ ജല്പനം ..ഹ ഹ ഹ./////////////////////////////////

കുറ്റബോധങ്ങളും പരിഭവങ്ങളും സ്വരുക്കൂട്ടി ശോഭ നശിച്ച മനസ്സിന്റെ ഊര്‍ജ്ജ കോശങ്ങള്‍ക്ക് ജീവന്‍ പകരാന്‍ ഇനി സ്നേഹിക്കുകയും സ്നേഹമായി മാറുകയും മാത്രമേ മാര്‍ഗമുള്ളൂ,- "കോടതി വിധിച്ചു".

സ്വീകരിക്കുന്നതിലേറെ സ്നേഹം കൊടുക്കുവാന്‍ സാധിക്കുന്ന  'സഞ്ചരിക്കുന്ന- സ്നേഹ- ഫാക്ടറി ',- "ഇനി നാം തറക്കല്ലിട്ടേ പറ്റൂ..."

നിലക്കാത്ത ചിന്തകളുടെ ഭാണ്ഡവും പേറി മനസ്സെതിലെയോ നടക്കുന്നു, ഞാനും നടക്കുന്നു, പ്രപഞ്ചവും നടക്കുന്നു.

PS:പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ 'ജോണ്‍ ഇസോ' യുടെ The  five  things  you  must  discover  before  you  die വായിച്ചതിനു ശേഷം ഉണ്ടായ എന്തില്‍ നിന്നോ ഉണ്ടായ അതില്‍ നിന്നും എഴുതിയത് !.

1. Be true to your self
2. Leave no regrets
3. Become Love
4. Live the moment
5. Give more than you take



-----------------------------------------------------------------------------------------------------------------------
A note of courtesy- Photos from London -England. Owner : Jinoop
 

Tuesday, July 17, 2012

പ്രിയപ്പെട്ട സ്കോട്ട്ലാന്ഡ്..(ഗ്ലാസ്ഗോ&അറാന്‍ ദ്വീപ്‌)



 

സ്കോട്ട്ലാന്റിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസ്ഗോ ബസ്‌ സ്റ്റാന്റില്‍ എത്തുന്നതിനു മുന്‍പേ ആ നഗരത്തെ കുറിച്ച് വളരെയധികം മനസ്സിലാക്കി കഴിഞ്ഞിരുന്നു. യാത്രക്ക് ദിവസങ്ങള്‍ക്കു മുന്‍പേ നോട്ട് കുറിക്കുകയും, വേണ്ട പ്രിന്റുകള്‍ എടുക്കുകയും, വായിക്കുകയും ചെയ്തിരുന്നു എങ്കിലും അതിലേറെ ഉപകാരപ്രദമായത്‌ ഗ്ലാസ്ഗോ നഗരത്തിലെ ഒരു പബ്ബില്‍ ഗിറ്റാര്‍ വായിച്ചു ഉപജീവനം നടത്തുന്ന ചെറുപ്പക്കാരനായ സഹയാത്രികന്റെ വിവരണങ്ങളാണ്. "wisdom  comes  from  listening " എന്ന് എഴുതിയ 'ജോണ്‍ ഇസോ'  എത്ര അര്‍ത്ഥവത്തായ കാര്യമാണ് പറഞ്ഞു വച്ചത് എന്ന് ഓര്‍ത്തു പോകുന്നു. നല്ല ഒരു കേള്‍വിക്കാരന്‍ ആവാന്‍ പറ്റിയത് കൊണ്ട് , അപരിചതമായ ഈ സ്ഥലത്ത് എനിക്ക് സാമാന്യ ബോധത്തോടെ നടക്കാനും റെയില്‍വേ സ്റ്റേഷന്‍ ,ആകര്‍ഷകങ്ങളായ വിവിധ സ്ഥലങ്ങള്‍ ഇവയെ ഒക്കെ പറ്റി ഒരു ധാരണ ഉണ്ടാക്കാനും സാധിച്ചു.



നടന്നു നടന്നു "സിറ്റി ചേംബര്‍"  എത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച ഏതോ ഒരു വടക്കേ ഇന്ത്യന്‍ കലാരൂപം അവതരിപ്പിക്കുന്ന ഇന്ത്യന്‍ വംശജരെയാണ്. കാഴ്ചക്കാരുടെ കൂട്ടത്തില്‍ ഒരു സിഖ് കുടുംബവും !!!!....ആ നിമിഷം മുതല്‍ ഞാനൊരു സ്കോട്ടിഷ് കാരന്‍ ആയതു പോലെ തോന്നി.പഴമയുടെ സൌന്ദര്യം പേറുന്ന 'ഗ്ലാസ്ഗോ കത്തീട്രല്‍'  കണ്ടു നടന്നു നീങ്ങി. അതിന്റെ വശങ്ങളില്‍ എന്തോ അറ്റകുറ്റപ്പണികള്‍ നടക്കുന്നു...കല്പാളികളില്‍ കാലം സമ്മാനിച്ച ഗൃഹാതുര സ്മരണകളുമായി കത്തീട്രല്‍,അതിന്നു മുന്‍പില്‍ ഏകമായി ഇരിക്കുന്ന വൃദ്ധയുടെ കൂടെ ബെഞ്ചില്‍ ഇരുന്നു കൊണ്ട് പെട്ടെന്ന് കാണാന്‍ തരപ്പെടുന്ന ഗ്ലാസ്ഗോ സൌന്ദര്യത്തെപ്പറ്റി ചോദിച്ചു.അതിനു കാരണമുണ്ട് ഇവിടെ നിന്നും നേരെ പോകേണ്ടത് ഒരു ദ്വീപിലേക്ക് ആണ്. അയില്‍ ഓഫ് അറാന്‍ (Isle  of  Arran ) എന്നാണു ആ ദ്വീപിന്റെ പേര്.

 ദ്വീപിലേക്കുള്ള കപ്പല്‍ പുറപ്പെടുന്ന ആര്ട്രോസാന്‍ എന്ന സ്ഥലത്തേക്ക് ഒരു സ്കോട്ടിഷ് ഫാസ്റ്റ് ട്രെയിന്‍ ടിക്കറ്റ്‌ തരപ്പെടുതിയിട്ടുണ്ട് പക്ഷെ നാല് മണിക്കൂറിനു ശേഷം അത് പുറപ്പെടും. അതിനു മുന്‍പ് നഗരമൊന്നു കാണണം.ആ അമ്മൂമ്മ എന്നോട് അഭിമാനത്തോടെ പറഞ്ഞതിങ്ങനെയാണ്.

"I am  afraid to  say  that  I can 't  suggest  anything  specific in  Glasgow  .However  I  would  say  ,the  entire  Glasgow  is  beautiful  and  exceptional  for  the  visitors.The more you spend the more you love "


 അതെ ഈ ഓരോ ഇഞ്ചിലും ഓരോ കഥ ഒളിഞ്ഞിരിക്കുന്നുണ്ടാവണം!!-പഴമയുടെ, പുതുമയുടെ ശീതളിമയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സ്വപ്ന സൌധങ്ങള്‍..പോകുന്ന വഴി കണ്ട പാര്‍ക്കില്‍ കയറിയപ്പോള്‍ ഒരു ആഗ്രഹം..ഈ മണ്ണില്ലൂടെ നഗ്നപാദനായി നടക്കണം.!!..ഷൂസ് ഊരി കയ്യില്‍ പിടിച്ചു കുറെ ദൂരം നടന്നു, മണ്ണിലും മാപ്പിള്‍(Maple  ) മരത്തിന്റെ ഇലകളുടെ നിറ ചാര്തിലും ചവുട്ടി... സമൃദ്ധമായ ആഗ്രഹ പൂര്‍ത്തീകരണം.

ജോര്‍ജ് സ്കൊയര്‍, ഗ്ലാസ്ഗോ സയന്‍സ് സെന്റര്‍ , പാര്‍ക്കുകള്‍ ,വിവിധ മ്യൂസിയങ്ങള്‍ ഇവ കണ്ടു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. കയ്യിലുള്ള ഓണ്‍ലൈന്‍ ടിക്കറ്റ്‌ പ്രിന്റ്‌ ഔട്ട്‌ ഉപയോഗിച്ച് ഇലക്ട്രോണിക് ഗേറ്റുകളില്‍ ഉപയോഗിക്കേണ്ട ടിക്കെറ്റുകള്‍ സ്വന്തമാക്കി. അതിവേഗ ട്രയിനിലെ യാത്ര അവിസ്മരണീയം തന്നെ.പശുക്കള്‍ മേയുന്ന പുല്പ്പാടങ്ങളും, ഗ്രാമ പ്രദേശങ്ങളും ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണെന്ന് തോന്നിപ്പിച്ചു എങ്കിലും അവിടെയൊക്കെ ഒന്ന് ഇറങ്ങി നടക്കാനുള്ള ആശ തോന്നി, പക്ഷെ ട്രെയിന്‍ നമ്മുടെ ഇഷ്ടത്തിന് നിര്‍ത്തി തരില്ലല്ലോ....!!



അദ്രോസ്സന്‍ ഹാര്‍ബറില്‍ (http://en.wikipedia.org/wiki/Ardrossan_Harbour_railway_station)

എത്തി പന്ത്രണ്ടു പൌണ്ടിന്റെ ടിക്കറ്റ്‌ എടുത്തു. ഒരു മണിക്കൂര്‍ നീണ്ട ആ ഗംഭീര യാത്ര എഴുതി വിവരിക്കുവാന്‍ കഴിയുന്നതല്ല എന്ന് സങ്കടത്തോടെ പറഞ്ഞു കൊള്ളട്ടെ.:-D. കപ്പല്‍ തിരകളെ വകഞ്ഞു മാറ്റി യാത്ര പരമാവധി ആസ്വദിക്കാവുന്ന വിധം പതുക്കെയാണ് സഞ്ചരിച്ചത്. അദ്ഭുതമെന്നു പറയട്ടെ മലയാളികള്‍, അതും കോട്ടയം സ്വദേശികളായ കുറച്ചു ബിസിനസ്‌ administration  വിദ്യാര്‍ഥികളെ കണ്ടു മുട്ടി.അഞ്ചു പെണ്‍കുട്ടികളും മൂന്നു ആണ്‍കുട്ടികളും അടങ്ങുന്ന ഒരു ചെറിയ സംഘം.അവരോടു സംസാരിച്ചും ഫോട്ടോ എടുപ്പും... ഒക്കെയായി സമയം പോയതറിഞ്ഞില്ല. :-)


ആ ദ്വീപ്‌ മനോഹരം ആയിരുന്നു...പോരാ വളരെ മനോഹരം .കടലിന്റെ ഓരം പറ്റി വിവിധ നിറത്തിലുള്ള കല്ലുകളും മരങ്ങളും കുറ്റിചെടികളും കുത്തിനിറച്ച ചെറിയ വനസമാനമായ പ്രദേശം. അതിന്റെ ഒത്ത നടുവില്‍ ബ്രോടിക്ക് കൊട്ടാരം.ഇനിയാണ് എനിക്ക് പണി തുടങ്ങേണ്ടത്. ലക്ഷ്യം ആ ദ്വീപിലെ ഏറ്റവും വലിയ കുന്നിന്റെ മുകളില്‍ നടന്നു കയറുക എന്ന ആയാസകരമായ കര്‍മം.പല റിവ്യൂകളിലും വായിച്ചറിഞ്ഞ "ഗോട്ട് ഫെല്‍"  മൌണ്ടന്‍ ട്രെക്കിംഗ് (http://en.wikipedia.org/wiki/Goat_Fell ) അനുഭൂതി നേരിട്ടനുഭവിക്കണം.കൊട്ടാരത്തിന്റെ വശത്ത് കൂടെ ഉള്ള വഴിയെ മുകള്‍ ലക്ഷ്യമാക്കി നടക്കണം.കുറെ നേരം നോക്കി നിന്ന്..കൂടെ നടക്കാന്‍ ആരെയും കാണുന്നില്ല. മഴ ചാറുന്നുണ്ട് ,മഴക്കാലത്ത് തെറ്റി വീഴാന്‍ സാധ്യത ഉണ്ടെന്ന കുറിപ്പ് കണ്ടു വേണോ വേണ്ടയോ എന്ന് ഒന്ന് കൂടി ചിന്തിച്ചു. ഇനി  ഇങ്ങനെ ഒരു അവസരം കിട്ടിയില്ലെങ്കില്‍ , ഒരു നഷ്ടബോധം മനസ്സിനെ മഥിക്കാന്‍ പാടില്ലല്ലോ..നടന്നു കയറി...ഏകദേശം ഒരു രണ്ടു മണിക്കൂര്‍ ആയിട്ടും ഒരു വെളിച്ചം പോലും കാണുന്നുമില്ല, നടന്നു എത്തുന്നുമില്ല. തിരിച്ചു നടന്നാലോ എന്ന് വരെ ചിന്തിച്ചു.



ചപ്പാത്തി, വാഴപ്പഴം, വെള്ളം ഇവ ചേര്‍ന്ന മിശ്രിതം തൊണ്ടക്കുഴല്‍ വഴി സാവധാന്‍ സാവധാന്‍ വയറ്റിലെത്തിയപ്പോള്‍ ‍ ഒരു ലിമിറ്റ് വച്ചു. അടുത്ത അര മണിക്കൂറിനുള്ളില്‍ ഈ കാടിന്റെ അപ്പുറം കടക്കാന്‍ ആയില്ലെങ്കില്‍ തിരിച്ചു പോവുക തന്നെ. നടക്കും വഴി പശുവിനെ കണക്കുള്ള ഒരു തരം നിരുപദ്രവകാരിയെന്നു തോന്നിക്കുന്ന മൃഗത്തെ കാണാന്‍ കഴിഞ്ഞു.ഭാഗ്യം കുറച്ചു ആളുകള്‍ മുകളില്‍ നിന്നും താഴേക്കു ഓടി വരുന്നു. ഏതോ ട്രെക്കിംഗ് ടീമിലെ അംഗങ്ങള്‍ ആണ്. രാവിലെ പോയതാണെന്ന് ഒരു അമ്പതു വയസ്സ് തോന്നിക്കുന്ന ഭാര്യയും ഭര്‍ത്താവും പറഞ്ഞു.അവരെന്നെ വിഷ് ചെയ്തു.പച്ച സിഗ്നല്‍ കിട്ടിയത് കൊണ്ട് വീണ്ടും നടന്നും ഇരുന്നും രണ്ടു മണിക്കൂര്‍ കൂടി പോയി.കടല്‍ തീരത്ത് കണ്ട വിചിത്ര പക്ഷികളും മൃഗങ്ങളും എന്ത് കൊണ്ട് ഇന്ത്യയില്‍ കാണുന്നില്ല. അതോ ഇനി ഉണ്ടോ...എന്നൊക്കെ ചിന്തിച്ചു നടക്കും വഴി പെട്ടെന്ന് സൂര്യ വെളിച്ചം.കാടിന് പുറത്തെത്തി. കുറച്ചു വിദൂര ദൃശ്യമെന്ന നിലയില്‍ മലയുടെ മുകള്‍ ഭാഗം കാണാന്‍ സാധിച്ചു.



അടുത്ത ഒരു മണിക്കൂറിനുള്ളില്‍ മുകളിലെത്തി. അവിടെ നിന്നും താഴേക്കുള്ള ദൃശ്യം മനോഹരമാണ്.വലിയ മഴ വന്നേക്കുമെന്ന് ഭയന്ന് ആളുകള്‍ ടെന്റുകള്‍ ഒക്കെ അഴിച്ചു ഇറങ്ങാനുള്ള പരിപാടിയിലാണ്. ഒന്ന് രണ്ടു ഫോട്ടോ ഒക്കെ എടുത്തു അതിലൊരു സംഘത്തിന്റെ പുറകിലായി ഞാനും നടന്നു.
പിറ്റേ ദിവസം രാവിലെ എട്ടു മണിക്കുള്ള കപ്പലില്‍ (http://www.calmac.co.uk/timetables/summer-timetables.htm?id=summer-arran--ardrossan-brodick.png ) തിരിക്കണം. രാത്രി ബ്രോടിക്കിലുള്ള ഒരു ചെറിയ "ബെഡ് ആണ്ട് ബ്രേക്ക്‌ ഫാസ്റ്റ്"  സങ്കേതത്തില്‍ തങ്ങി.


കപ്പല്‍ (http://www.calmac.co.uk/) എത്തിയപ്പോഴേക്കും ക്ഷീണം തോന്നിത്തുടങ്ങി .ഒറ്റക്കുള്ള രണ്ടു ദിവസം എങ്ങനെയെങ്കിലും തിരിച്ചു ലണ്ടനിലേക്ക് പോയാല്‍ മതി എന്ന തോന്നല്‍ ഉണ്ടാക്കി. തലേദിവസം ഉറക്കം ശെരി ആവഞ്ഞോ എന്തോ തലവേദനയും ഉണ്ട്. അത് അവഗണിച്ചു, ലണ്ടനിലേക്കുള്ള മെഗാ ബസ്‌ വരുന്നത് വരെ ചുറ്റിക്കറങ്ങി. അവരുടെ തന്നെ വേറൊരു ബസ്സില്‍ സീറ്റുകള്‍ ലഭ്യമാണ് . എന്നാല്‍ ഞാന്‍ ബുക്ക്‌ ചെയ്തത് രണ്ടു മണിക്കൂര്‍ കഴിഞ്ഞുള്ള ബസ്സിലാണ്. ചോദിച്ചാല്‍ സമ്മതിക്കില്ല എന്നറിയാവുന്നതു കൊണ്ട് മൊബൈലില്‍ ഉള്ള SMS കാണിച്ചു നോക്കി ...ഭാഗ്യ പരീക്ഷണം ...
രക്ഷപെട്ടു.ആ ഡ്രൈവര്‍ തിരക്കില്‍ ആയതു കൊണ്ടോ മറ്റോ...ഡേറ്റ്, പേര് ഇവ നോക്കി കയറ്റി വിട്ടു. അങ്ങനെ ലണ്ടനെ ലക്ഷ്യമാക്കി.....

PS:സ്കോട്ട്ലാന്ഡ് തലസ്ഥാനമായ എടിന്‍ബര്‍ഗ് (Edinburgh ) കാഴ്ചകളുമായി കാണും വരെ...എന്ജോയ്‌ ലൈഫ്..

Monday, May 21, 2012

ഇവിടെയൊരു..... മിടുക്കന്റെ നിഴല്‍ക്കുത്ത്!

അവനൊന്നും നേടുവാന്‍ ഉണ്ടായിരുന്നില്ല. എല്ലാം നേടിക്കഴിഞ്ഞത് കൊണ്ടോ അങ്ങനെ സ്വയം തോന്നിയിട്ടോ ആയിരുന്നില്ല.അവനു പണ്ടേ മത്സരങ്ങളോട്‌ വെറുപ്പായിരുന്നു.ഒന്നിന് വേണ്ടി പലര് കടിപിടി കൂടുന്ന നിലവാരമില്ലാത്ത ഏതോ ഒരു പ്രക്രിയ ആയിട്ടേ അവനു തോന്നിയിട്ടുണ്ടാവൂ...ചോദിച്ചു ഉറപ്പാക്കാന്‍ യാതൊരു മാര്‍ഗവുമില്ല, കാരണം കണ്ട നാള്‍ മുതല്‍ അവന്‍ വാ തുറക്കുന്നത് പുഞ്ചിരിക്കാനും ഭക്ഷിക്കാനും മാത്രമായിരുന്നു.സത്യം പറഞ്ഞാല്,  എനിക്ക് മാത്രമല്ല മിടുക്കുള്ള സമൂഹത്തിനു മുഴുവന് ആ പരാജിതനോട് സഹതാപമുണ്ട് ‍.

 എന്തിനാണിങ്ങനെ ജീവിക്കുന്നത്? ? ?

 അല്ലെങ്കില്‍ തന്നെ ജീവിക്കാനറിയാത്തവരും  കൂടെ നില്‍ക്കാത്തവരും  തനി ഭ്രാന്തന്മാരാണെന്ന് ആര്‍ക്കാണ് അറിയാത്തത്?.കഷ്ടം തന്നെ ! ഞാന്‍ ഒരു അലസനല്ല. എനിക്ക് വെട്ടിപ്പിടിക്കുവാനും നേടുവാനുമുണ്ട്.കളിയിലും ജീവിതത്തിലും ഞാന്‍ ഒന്നാമനാണ്‌. എങ്കിലും എന്തോ ഒന്ന് കൂടി നേടുവാനുണ്ട്.

സമ്പത്താണോ...ചുറ്റും കണ്ണോടിച്ചു...ഹേ തരമില്ല...എല്ല് മുറിയെ പണിയെടുത്തത് അതിനല്ലല്ലോ ? എന്തെന്നില്ലാത്ത ഒരു അഭിമാനം.


സുന്ദരിയായ ഭാര്യയും തുള്ളിക്കളിക്കുന്ന കുട്ടികളും...ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ.


തിരക്ക് പിടിച്ച ദിവസത്തിന്റെ അന്ത്യത്തില്‍ വില കൂടിയ മദ്യം സേവിച്ചു സുഹൃത്തുക്കളുടെ തോളില്‍ കയ്യിട്ടു ആരോടെങ്കിലും കയര്‍ക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. സ്ഥലത്തെ ഒരു പര നാറിയും കൊടുക്കാത്ത അത്ര നികുതി സര്‍ക്കാരില്‍ അടക്കുന്നുണ്ട് ...അപ്പോള്‍ ഇതു എന്റെ റോഡാണ്. എന്റെ വിലകൂടിയ വാഹനത്തിനു ചീറുവാന്‍ ഉള്ളതാണ്.

അതാ അവന്‍. എനിക്ക് വേണ്ട എന്തോ ഒന്ന് അവന്‍ കയ്യടക്കി വച്ചിരിക്കുന്നു. ഇതു ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എനിക്കവനെ തോല്‍പ്പിക്കണം.അവന്‍ എപ്പോഴും ചിരിച്ചു കൂടാ..എനിക്ക് ചിരിക്കാന്‍ പറ്റാത്ത ലോകത്ത് അധ്വാനിക്കാതെ ഇവന്‍ ചിരിക്കാന്‍ പാടില്ല. പ്രമുഖനായ ഭിഷഗ്വരന്‍ പറഞ്ഞത് എനിക്ക് ചിരിക്കാന്‍ പറ്റാത്തത് മനസ്സമാധാനം ഇല്ലാത്തത് കൊണ്ടാണെന്ന്.

കാറിന്റെ ചില്ലിലെ രക്തത്തുള്ളികള്‍ തുടക്കാന്‍ അഞ്ചു നിമിഷം പോലും വേണ്ടി വന്നില്ല. കൊളസ്ട്രോള്‍ കൂടുകയോ അടുത്ത ഹൃദയസ്തംഭനം വരാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് വരെ എനിക്ക് സുഖമായി ജീവിക്കാം ,ഹ ഹ ഒരാളെ കൊന്നാലിപ്പോള്‍ രക്ഷിക്കാന്‍ വക്കീലന്മാര്‍ മത്സരിക്കും. ഉറുമ്പരിക്കാന്‍ തുടങ്ങിയ ഇവന് അറിയില്ലെങ്കില്‍ അവര്‍ക്കറിയാം എന്റെ വില.

പക്ഷെ എനിക്കിപ്പോഴും ചിരിക്കാനാവുന്നില്ല. അതാ അവന്‍ എന്നെ നോക്കി പല്ലിളിക്കുന്നു.

അവന്‍ ചിരിക്കുകയും മരിക്കുകയും ചെയ്തു.ഞാന്‍ ചിരിക്കാനാവാതെ മരിച്ചു കൊണ്ട് ഇനിയും...


..തോല്‍ക്കാന്‍ തയ്യാറുള്ളവനെ തോല്പ്പിക്കാനാവില്ലല്ലോ...എനിക്ക് വിജയിക്കാനുമാവില്ല. 

ചിരിക്കാന്‍ പറ്റിയില്ലെങ്കിലെന്താ ഇന്നു മുതല്‍ ഞാന്‍ അട്ടഹസിക്കും.സമൂഹം മുഴുവന്‍ മിടുക്കന്മാരെ കൊണ്ട് നിറഞ്ഞതാണ്‌. അവരെന്നെ നോക്കിയും പരിഹസിക്കും പൊട്ടിച്ചിരിക്കും കല്ലെറിയും. അവന്റെ സുഖം ഞാനും എന്റെ സുഖം അവരും അറിയുന്നില്ലല്ലോ... മണ്ടന്മാര്‍.

Tuesday, March 27, 2012

"സ്വാന്‍ സീ"



















അരയന്നങ്ങളുടെ ഉടലഴകുള്ള യുവതികള്‍ നിത്യ സന്ദര്‍ശകരായതിനാലോ , ഈ നിശബ്ദമായ കടലില്‍ അരയന്നങ്ങള്‍ നീന്തി തുടിക്കാറുള്ളത് കൊണ്ടോ ആവണം "അരയന്നങ്ങളുടെ കടല്‍ (Swan -sea ) എന്ന പേര് വന്നത്. ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി എന്റെ കണ്ടു പിടിത്തം സ്ഥാപിക്കാന്‍ ആവതില്ലെങ്കിലും , ഒരു കാര്യം തറപ്പിച്ചു പറയാം..
കടല്‍ എന്നും സുന്ദരിയാണ് , കരയുമായി ഇഴുകിചേര്‍ന്ന് ഇണയരയന്നങ്ങളെ പോലെ ആകാശക്കുട ചൂടി .....അങ്ങനെ...അവരുടെ ലീലകള്‍ നോക്കി ഒറ്റക്കിരിക്കുമ്പോള്‍ നമ്മെ നോക്കി അവള്‍ തിരമാലകള്‍ കൊണ്ട് കണ്ണിറുക്കി കാണിക്കും...സായം സൂര്യന്റെ കിരണങ്ങള്‍ അവളെ സിന്ദൂരം അണിയിക്കും...പെണ്ണിനെ കടലിനോടുപമിച്ച വിദ്വാനു നല്ല നമസ്കാരം..പതുക്കെയാണ് ചൂടിനെ ഉള്‍ക്കൊണ്ടതെന്നിരിക്കിലും സൂര്യന്‍ രൌദ്ര ഭാവം കയ്യൊഴിഞ്ഞിട്ടും...അവള്‍ തണുക്കാന്‍ തയ്യാറല്ല.
സ്വകാര്യതയില്‍, മധുപാത്രം ആവോളം ആസ്വദിക്കാന്‍ അവരെ ഇരുട്ടിന്റെ മൂടുപടം പുതപ്പിച്ചു സൂര്യ ഭഗവാന്‍ വിടവാങ്ങി . ......




ചിന്തകളുടെ വേലിയേറ്റം ഉണ്ടായാല്‍ അങ്ങനെയാണ്.എത്ര ക്ഷീണം ഉണ്ടായാലും ആഗ്രഹം ഉണ്ടെന്നാകിലും ഉറക്കം അനുഗ്രഹിക്കില്ല. അല്ലെങ്കില്‍ എത്ര നേരമെന്നു കണ്ടാണ്‌ ഇങ്ങനെ ഉറക്കമിളക്കുക?. ചെറുപ്പതിലൊക്കെ അവസരം കിട്ടിയാല്‍ 'ടപ്പേ' ന്നുറങ്ങുമായിരുന്നു. അതിപ്പോ അമ്പലപ്പറമ്പിലെ പുല്ലിലായാലും സ്റ്റേജിന്റെ പുറകിലായാലും...എത്രയോ രാത്രികളില്‍ 'കീചക വധം' കഥകളി നടക്കുമ്പോഴും നൃത്ത നാടകത്തിലെ ദുര്യോധനന്‍ അട്ടഹസിക്കുമ്പോഴും വിളക്ക് കാലിനെ കെട്ടിപ്പിടിച്ചു നിന്ന് ഉറങ്ങിയിട്ടുണ്ട്. ചിലപ്പോ വിളക്ക് കാല്‍ തന്നെ വേണമെന്നില്ല, സ്വന്തം കാലില്‍ നില്‍ക്കാന്‍ അന്നേ എനിക്കറിയാം ..ഉറങ്ങാനാണെന്ന് മാത്രം. :-) . കുറച്ചു അറിവായതിന് ശേഷം നൃത്ത നാടകത്തിലെ നര്‍ത്തകികളെ കാണാന്‍ ഒന്ന് ചിമ്മി നോക്കിയാലായി.അല്ലെങ്കില്‍ താലപ്പൊലി എടുക്കുന്നിടത്ത് കളക്ഷന്‍ ഉണ്ടെന്നു ആരേലും പറയണം.ഇപ്പോ നൃത്ത നാടകവുമില്ല ;താലപ്പൊലി എടുക്കുന്നിടത്ത്, എന്തിനു ഉത്സവത്തിന്‌ പോലും പെമ്പിള്ളേരു കാണുകയുമില്ല. അവര്‍ക്ക് വേണ്ടി വേണേല്‍ അവരുടെ അമ്മമാര്‍ എടുത്തോളും!!.


പള്ളിവേട്ടയോ, ആറാട്ടോ ,വിളക്കോ ഒക്കെ കഴിഞ്ഞു പതുക്കെ അമ്മയുടെയും അച്ഛന്റെയും കൂടെ നടക്കുന്ന വഴിയും ഉറങ്ങാന്‍ കഴിയുമായിരുന്നു ...എന്തിനു കല്യാണ വീടുകളില്‍ പ്രഥമന്റെ അട പൊളിക്കാം എന്ന് ഏറ്റാലും ഉറക്കം വന്നാല്‍ ഞാന്‍ ആ മേശപ്പുറത്തു തലയിണയോ തോര്തോ പോലുമില്ലാതെ ഉടുമുണ്ട് പുതച്ചു ഉറങ്ങിയിട്ടുണ്ട്.








അതൊക്കെ ഒരു കാലം. ഇപ്പോ ചില നേരങ്ങളില്‍ ഉറക്കത്തിനു എന്നെ പിടിക്കാത്ത മട്ടാണ്. അല്ലെങ്കില്‍ പിന്നെ ഇന്നലെ രാത്രിയോ ഉറങ്ങിയിട്ടില്ല കിട്ടിയ സമയം ബസിലിരുന്നു ഉറങ്ങാമായിരുന്നു. പോട്ടെ , ഏതായാലും സ്ഥലമെത്തി ഇനി എവിടെ ഇറങ്ങി വല്ല "ബെഡ് ആന്‍ഡ്‌ ബ്രേക്ക്‌ ഫാസ്റ്റ്' വീടുകളും തപ്പി ഒന്ന് തല ചായ്ക്കണം . ഒടുക്കത്തെ തലവേദന.
സമയം ഏകദേശം പന്ത്രണ്ട് മണിയായി. ചെറിയ ചാറ്റല്‍ മഴ ഉണ്ട്. ബസ്‌ സ്റ്റേഷന്‍ സാമാന്യം നല്ല വലിപ്പമുണ്ട്‌ . എല്ലാവരുടെയും കൂടെ അകത്തേക്ക് കയറി .




അധികം ആളുകളെ ഒന്നും കാണാനില്ല.ചിലരൊക്കെ ലോക്കല്‍ ബസിനു കാത്തു നില്‍ക്കുകയാണ്. കുറച്ചു നേരം എങ്ങോട്ട് പോകണം എന്നാലോചിച്ചു നിന്നു. മഴ ചെറുതായി കനത്തു വരുന്നുണ്ട് , കടലിന്റെ സാമീപ്യം കൊണ്ടോ മറ്റോ ആയിരിക്കും സാമാന്യം തരക്കേടില്ലാത്ത കാറ്റും ഉണ്ട്. ഇരുപതു പെന്‍സ് കൊടുത്ത് വളരെ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചിരിക്കുന്ന "റെസ്റ്റ് റൂം" ഉപയോഗിച്ചു. കേരളത്തിലെ ബസ്‌ സ്ടാന്റിലോ മറ്റോ ആണെങ്കില്‍ സര്‍കാര് രണ്ടു രൂപ ഇങ്ങോട്ട് തരാമെന്നു പറഞ്ഞാലും എന്നെ കൊണ്ട് പറ്റുകേല. അല്ലേല്‍ ഒടുക്കത്തെ മണമുള്ള വല്ലോ കടും വെട്ടു റമ്മോ പാറ്റക്കടിക്കുന്ന മരുന്നോ വല്ലോം ദേഹത്ത്പൂശി മൂക്കിലൊരു പഞ്ഞീം വച്ചാല്‍ ഒരു കൈ നോക്കാം.



വല്ലോ നോബേല്‍ സമ്മാന ജൂറിയും ആയിരുന്നേല്‍ അവിടെ പൈസ മേടിക്കാന്‍ ഇരിക്കുന്ന അങ്ങേര്‍ക്കു സഹനത്തിനോ ക്ഷമക്കോ മറ്റോ ഉള്ള ഒരു അവാര്‍ഡ് ഞാന്‍ എന്റെ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മിച്ചു കൊടുത്തേനെ. സത്യമായും നൂറ്റി പത്തു കാരറ്റും അവന്റെ ഒരു ദിവസത്തെ പണിക്കൂലി സൌജന്യോം.






പ്രിയ അമ്മമാരെ, പെങ്ങന്മാരെ;



ഒരു സാധാരണ പൌരന്‍ എന്ന നിലയില്‍ നിങ്ങളോടെനിക്ക് സഹതാപം ഉണ്ട്..നിങ്ങളുടെ പുരുഷ സഹോദരങ്ങളെ പോലെ കയ്യാല മാടും പൊന്തക്കാടും മരക്കുറ്റിയും അരഭിത്തിയുമൊന്നും നിങ്ങള്ക്ക് സമാധാനം തരില്ലല്ലോ...അല്ലെങ്കില്‍ തന്നെ ഇനിയിപ്പോ എയര്‍ കണ്ടിഷന്‍ ചെയ്ത ഹൈജീനിക് ആയ മൂത്രപ്പുര ആണേലും ഞങ്ങള്‍ അതിന്റെ ഭിത്തിയിലെ ഒഴിക്കൂ....അല്ലെങ്കില്‍ ഇവിടെ പല അവകാശ സമരങ്ങളും നടക്കും...നമ്മുടെ നേതാക്കളോടുള്ള പ്രതികാരം അവരുടെ പേരെഴുതിയ ചുവരെഴുത്തുകളോടല്ലേ തീര്‍ക്കാന്‍ പറ്റൂ !!!.അല്ലേല്‍ പിന്നെ സര്‍ക്കാരിന്റെ ബസേലും ഭിത്തിയിലും പോസ്റ്റര്‍ ഒട്ടിക്കാനും ചുമരെഴുതാനും ആരോടേലും ചോദിക്കണോ..എന്തിനു ഇനി പെയിന്റ് അടിക്കുന്നത് പോലും അടുത്ത ഇലക്ഷന്‍ സമയത്തായിരിക്കും..അത് വരെ ഇവിടെ വരുന്ന വിദേശ ടൂറിസ്ടുകള്‍ക്ക് കണ്ടു കണ്ണും വായും പൊളിക്കാന്‍ എന്തേലും വേണ്ടേ?...ഏതായാലും അപ്പണി ഇവിടെ നടപ്പില്ല കാരണം, നമ്മള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം യെവന്മാര്‍ സീസി ചെയ്യും.നമ്മള് മുട്ടന്‍ മാന്യന്‍ തന്നെ..പക്ഷെ മഴക്കത് അറിയില്ലല്ലോ...






ആളുകള്‍ പുറത്തു നിന്നും വരുകയും അകത്തു നിന്നും പുറത്തേക്കു പോകുകയും ചെയ്യുമ്പോള്‍ ഇലക്ട്രോണിക് വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും വീണ്ടും അടയുകയും വീണ്ടും തുറക്കുകയും ചെയ്യുമ്പോള്‍ തണുത്ത കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് ഒടുക്കത്തെ തൊലിക്കട്ടി ആണെന്ന് നാട്ടുകാര് പറഞ്ഞുള്ള അറിവുണ്ട്..പക്ഷെ പറഞ്ഞവരെ കണ്ടാല്‍ ഞാന്‍ ഒറ്റ മാന്ത് വച്ച് കൊടുക്കും, കാരണം എനിക്കാണേ തണുത്തു വിറച്ചിട്ടു വയ്യ. വായനക്കാരോട് സത്യം പറയാമല്ലോ ആ നിമിഷം അവിടെ പോയതിനെ ഞാന്‍ വെറുത്തു. തൊട്ടടുത്തിരിക്കുന്ന പെണ്ണും ചെറുക്കനും കെട്ടിപ്പിടിച്ചിരിക്കുന്നു..ഈ തണുപ്പത്ത് ഒരു കലം ചൂട് വെള്ളം കിട്ടിയാലും ഞാന്‍ കെട്ടിപ്പിടിച്ചേനെ...അവരോടു അസൂയ തോന്നി , രാവിലെ തൊട്ടു തുടര്‍ച്ചയായി സ്ഥലവും ബസ്‌ വിവരങ്ങളും എഴുതിക്കാണിക്കുന്ന ടിവി യോട് വരെ അസൂയ തോന്നി അതിനും കാണും സ്വല്പം ചൂട്. കയ്യുറ ഇല്ലാത്തതാണ് പ്രശ്നം .....ആമ അതിന്റെ തല വലിക്കുന്നത് പോലെ പതിയെ എന്റെ രണ്ടു കയ്യും വലിച്ചു ജാക്കറ്റിന്റെ ഉള്ളിലാക്കി. ബാഗിനെ കെട്ടിപ്പിടിച്ചു ഒറ്റ ഇരിപ്പ്. എന്റെ സുഹൃത്ത്‌ കണ്ണന്‍ ലഡാക്കില്‍ പോകാന്‍ അവന്റെ ഭാര്യയെ കൂട്ടിയതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടി....കല്യാണം കഴിക്കാത്തവര്‍ക്ക്‌ തണുപ്പ് രാജ്യങ്ങള്‍ നിഷിദ്ധമാണ് ഉണ്ണികളേ....






..... പതുക്കെ ഒന്ന് കണ്ണടച്ചതെ ഓര്‍മയുള്ളൂ. ആരോ മുട്ടി വിളിക്കുന്നു. ഒരു പോലീസുകാരന്‍ ആണ്. ചിലപ്പോ കാവല്‍ക്കാരനും ആവാം. ചുറ്റും നോക്കി.അവിടം വൃത്തി ആക്കുന്ന രണ്ടും പേരും പോലീസുകാരനും ഞാനും മാത്രം.






"വെയര്‍ ഡു യു വാണ്ട് ടു ഗോ , കാന്‍ ഐ ഹെല്പ് യു ?"






"താങ്ക് യു സര്‍ , ഐ അം എ വിസിറ്റര്‍ .-കാന്‍ ഐ ഗെറ്റ് എ പ്ലയ്സ് ടു സ്റ്റേ ?"






അദ്ദേഹം അവിടെ സ്ഥാപിച്ച കമ്പ്യൂട്ടറില്‍ നിന്ന് കുറെ നമ്പര്‍ ഒക്കെ തപ്പി വിളിച്ചു.ഒരു ടാക്സിക്കാരനെ വിളിച്ചു ഏതോ സ്ഥലത്തിന്റെ പേര് പറഞ്ഞു എന്നെ അതില്‍ കയറ്റി വിട്ടു. ആ ഡ്രൈവറെ കണ്ടപ്പോള്‍ ഒരു ലക്ഷണപ്പിശക് തോന്നിയെങ്കിലും എന്റെ മുഖം കണ്ണാടിയില്‍ കണ്ടപ്പോള്‍ ഞാനും അത്ര മോശക്കാരന്‍ അല്ല എന്നതില്‍ എനിക്ക് അഭിമാനം തോന്നി. രണ്ടു ദിവസം ഉറക്കമില്ലാതെ അലഞ്ഞു തിരിഞ്ഞതിന്റെ ക്ഷീണം ..അല്ലെങ്കില്‍ ഞാന്‍ നല്ല കിടിലം ആണെന്ന് വായനക്കാര്‍ക്ക് അറിയാമല്ലോ ...എന്നെക്കാള്‍ വിവരം ഉള്ള പോലീസുകാരന്‍ കാറിന്റെ നമ്പറും ഡ്രൈവറിന്റെ പേരും കുറിചെടുക്കുന്നത് കണ്ടപ്പോള്‍ സമാധാനം ആയി. എന്നെ പേടി ഉണ്ട്. ഡ്രൈവറെ തട്ടി കാറും കൊണ്ട് കടന്നു കളഞ്ഞാലോ എന്ന് കരുതിയാണോ...ഛെ ...എന്നെ കണ്ടാല്‍ അത്തരക്കാരന്‍ ആണെന്ന് തോന്നുമോ?...ഹേ.."എനിക്കുറങ്ങാന്‍ യോഗം ഇല്ല." ലോക്കല്‍ ഭാഷയില്‍ ഒരാള്‍ ഡ്രൈവറിനോട് എന്തോ പറഞ്ഞു.ഡ്രൈവര്‍ എന്നോട് ക്ഷമ ചോദിച്ചിട്ട് പറഞ്ഞു, റൂമൊന്നും ഇല്ല സാര്‍. വേറെ നോക്കണോ?.എന്റെ ബുദ്ധി എന്നോട് പറഞ്ഞു..നീ ഈ അപരിചിത സ്ഥലത്ത് അസമയത്ത് അലഞ്ഞു തിരിഞ്ഞു നടകാതെ നീ പോ മോനെ ദിനേശാ...ഞാന്‍ നിര്‍ദേശിച്ചത് അനുസരിച്ച് അവനെന്നെ തിരിച്ചു കൊണ്ട് വിട്ടു.








ഇനി പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. നിങ്ങള്‍ ഹൃദ്രോഗിയോ പൂര്‍ണ ഗര്ഭിണിയോ കൊച്ചു കുട്ടിയോ ആണെങ്കില്‍... തുടര്‍ന്ന് വായിക്കരുത്......!!!$*$*****








"ആ മുപ്പതു മിനിറ്റ് നീണ്ട യാത്രക്ക് ശേഷം ആ മഹാനുഭാവന്‍ എന്റെ കയ്യില്‍ നിന്നും ഒരു നയാ പൈസ വാങ്ങിയില്ല. ഒരു ടൂറിസ്റ്റ് ആയ എനിക്കുണ്ടായ ബുദ്ധിമുട്ടിന് നൂറു ക്ഷമ പറഞ്ഞു.കൂടാതെ ഇന്ത്യക്കാരെ അവനു വലിയ ബഹുമാനമാണെന്നും ഒരിക്കലും താമസ സ്ഥലം കിട്ടാത്തതിന്റെ പേരില്‍ മോശമായി ചിന്തിക്കരുതെന്നു പറയുക മാത്രമല്ല ഒരു ശുഭ യാത്ര ആശംസിച്ചിട്ടു കൂടെയാണ് അവന്‍ പോയത് ". നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നേല്‍ വിദേശിയെ വള്ളി കെട്ടി, അവരുടെ നിക്കറിന്റെ വള്ളി വരെ ഊരി വിറ്റു കാശാക്കിയേനെ. വല്ലോ മദാമ്മയും ആണേല്‍ പിറ്റേ ദിവസം ഉടുതുണി പോലുമില്ലാതെ ചത്തോ ജീവിച്ചോ ഇവിടെ എങ്കിലും കിടന്നാല്‍ ഭാഗ്യം ...അല്ലേല്‍ സുഖിച്ചിട്ടു വൃക്ക ഉള്‍പെടെ വിറ്റാല്‍ കാശ് കിട്ടുന്നതൊക്കെ എടുത്തു , ബാക്കി തണ്ടൂരി വയ്ക്കും. ദൈവത്തിന്റെ സ്വന്തം നാടാകുമ്പോ കാലന്റെ പണിയെടുക്കാനും ആരേലും വേണമല്ലോ അല്ലെ?....കലികാലം..






ഒരിക്കല്‍ ആലപ്പുഴ ബസ്‌ സ്ടാണ്ടില്‍ വച്ച് വിദേശികള്‍ ഇംഗ്ലീഷില്‍ എന്തോ ചോദിച്ചപ്പോള്‍ നാട്ടുകാര്‍ തുറിച്ചു നോക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ , അവര്‍ക്കുണ്ടായ മനോവ്യാപാരങ്ങളെ പറ്റി ഓര്‍ക്കാതിരുന്നില്ല ഒരു നിമിഷം.എങ്ങനെയോ നേരം വെളുപ്പിച്ചു..അത്ര വെളുത്തിട്ടുമില്ല. ചെറിയ വെളിച്ചം അത്ര തന്നെ. എങ്കിലും ഇറങ്ങി നടന്നു. എന്തെങ്കിലും കുറച്ചു ചൂടുള്ളത്‌ , സ്വല്പം വെള്ളമെങ്കിലും കുടിക്കണം എന്നുണ്ട്. ഒരു കട പോലുമില്ല. നാട്ടിലായിരുന്നേല്‍ എവിടേലും ഒരു തട്ട് കട എങ്കിലും കണ്ടേനെ. !







കടല് കണ്ടു നടന്നു. ദൂരെ വളരെയധികം വീടുകള്‍ കുന്നിന്‍ ചെരിവുകളില്‍ മനോഹരമായി പണി കഴിപ്പിചിരിക്കുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അവയെ ലക്ഷ്യമാക്കി നടന്നു. സാമാന്യം ദൂരം ഉണ്ട്. എങ്കിലും അവിടെ എത്തിയപ്പോള്‍ നടപ്പ് നഷ്ടമായില്ല എന്ന് തോന്നി. ചെറുതെങ്കിലും വളരെയധികം മനോഹരമായവ. തടിയുടെയും, ഇരുമ്പിന്റെയും മണ്ണിന്റെയും ഒക്കെ സമ്മിശ്രമെന്നൊക്കെ പറയാവുന്ന രീതിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന ഒന്നിനൊന്നു മെച്ചമായ വീടുകള്‍, അല്ലാതെ വെറും കോണ്‍ക്രീറ്റ് കൂടാരങ്ങളല്ല. വീടല്ലാത്ത ഭാഗം മുഴുവന്‍ മരങ്ങളാണ്. മുറ്റം എന്നൊരു സങ്കല്പം അവര്‍ക്കില്ല എന്ന് തോന്നുന്നു. വീടിനോട് തൊട്ടുരുമ്മി പച്ച പുതച്ച മരങ്ങള്‍ പടര്‍ന്നു പന്തലിച്ച പൂമരപ്പരവതാനി!!.തിരിച്ചു വരുന്ന വഴി വ്യത്യസ്തമായ സ്പീഡ് ബോട്ട്, കപ്പല്‍ ശേഖരം കാണാന്‍ സാധിച്ചു. ചിലതൊക്കെ വില്‍ക്കാന്‍ ഇട്ടിരിക്കുകയാണെന്ന് തോന്നി.വിലയെഴുതിയ പേപ്പര്‍ ഒട്ടിച്ചിട്ടുണ്ട് ചിലതില്‍ സോള്‍ട്‌ ഔട്ട്‌ എന്നെഴുതിയിട്ടുണ്ട്. എത്ര മനോഹരങ്ങളാണ് ഈ ജല നൌകകള്‍??..ചില മനുഷ്യ സ്തൃഷ്ടികള്‍ മനോഹരങ്ങളും വിവരണാതീതവുമാണ് .






നമ്മുടെ തനതായ ഭാഷയില്‍ പറഞ്ഞാല്‍ "മനുഷ്യന്‍ ഒരു പുലിയാണ്".












പിന്നീടായിരുന്നു കഷ്ടം. മഴ വീണ്ടും. ബസ്‌ സ്റൊപ്പുകളിലും മറ്റും നിന്ന് എങ്കിലും സ്വല്പം മഴ നനയാതെ ഒന്നും കാണാന്‍ പറ്റില്ലെന്ന അവസ്ഥ വന്നപ്പോള്‍ മഴ നനഞ്ഞു നടന്നു. നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറുന്നവരാനല്ലോ "മലയാളീസ്".സ്വാന്‍സീ ബീച്ചില്‍ മഴ ആയതു കൊണ്ട് ആരും വന്നിട്ടില്ല. അവിടെ മരിച്ച ചില സുഹൃത്തുക്കളുടെ ഓര്‍മ്മക്കായി ആരോ നിര്‍മിച്ച സ്മൃതി കുടീരത്തിലെ വാക്കുകള്‍ എന്നെ സ്പര്‍ശിച്ചു .അവ സത്യമാണ്...അവയാണ് സത്യം !...















"sometimes things just happen , things we can 't explain ,there seems no rhyme or reason they leave us so much pain ".






"we ask our why 's ? , we ask our how 's ?,'till we can 't ask no more .for no amount of answers can heal what feels so sore '.






"life it comes , and then it goes ,it seldom gives us signs ,it can take away the stages of life ,before u have said your lines ... "












നായകളെയും കൊണ്ട് നടക്കാനിറങ്ങിയ ഒരു ആന്റിയോട്‌ കാണാന്‍ കൊള്ളാവുന്ന സ്ഥലങ്ങളെ പറ്റി ചോദിച്ചു..അവര്‍ പറഞ്ഞ ദിക്കിലേക്ക് നടന്നപ്പോള്‍ പഴകിപ്പൊളിഞ്ഞ ഒരു കോട്ടയും ഒരു മനോഹരമായ പഴയ പാര്‍ക്കും കാണാന്‍ പറ്റി. അതിനു ഒത്ത നടുവിലായി ഒരു യൂനിവേര്സിടി ഉണ്ട്. ആ കുട്ടികളോട് അസൂയ തോന്നും എത്ര മനോഹരമായ ചുറ്റുപാടിലാണ് അവര്‍ പഠിക്കുന്നത്. നമ്മുടെ നാട്ടിലെ കുട്ടികളെ ഇവിടൊക്കെ പഠിക്കാന്‍ വിട്ടാല്‍ അവരുടെ ഒക്കെ ഭാഗ്യം എന്ന് ചിന്തിച്ചു നടക്കുമ്പോഴാണ് പുഴയിലൂടെ ഒഴുകി വന്ന ഗര്‍ഭ നിരോധന ഉറ കണ്ണില്‍ പെട്ടത്. കണ്ണ് വെട്ടിച്ചു മുന്‍പ് ചിന്തിച്ചത് അബദ്ധം ആയല്ലോ എന്ന് ചിന്തിച്ചു നടന്നു നടന്നു നടന്നു എത്തിയത് "നാഷണല്‍ വാട്ടര്‍ ഫ്രണ്ട് മ്യൂസിയത്തില്‍" ആണ്.പഴയ ജല വാഹനങ്ങളും മറ്റു പല ചരിത്ര ശേഷിപ്പുകളും കണ്ടു മടങ്ങുന്ന വഴി , അവിടുള്ള മറ്റു രണ്ടു മ്യൂസിയത്തിലും കൂടെ കയറി. മ്യൂസിയങ്ങളുടെ നാടാണ് യൂറോപ്പ് എന്നാണു എനിക്ക് തോന്നുന്നത്. എവിടെ നോക്കിയാലും ഒരു മ്യൂസിയം കാണും. ഒരു ഓറന്ജും പഴവും എടുത്തു കഴിച്ചു പതിയെ മുന്നോട്ടു നടന്നപോഴാണ് ജലകേളികള്‍ നടക്കുന്ന സ്ഥലത്ത് എത്തിയത്. സ്പീഡ് ബോട്ട്, ജെറ്റ് സ്കി , മറ്റു പല ജലയാനങ്ങള്‍ ...എനിക്ക് ജെറ്റ് സ്കി ഒന്ന് ഓടിക്കണമെന്ന ആഗ്രഹം തോന്നി. നാല്പതു പൌണ്ട് ആണ് അഞ്ചു മിനിറ്റ് സമയത്തേക്ക് റേറ്റ്. അവരെന്റെ ദേഹത്ത് ലൈഫ് ജാക്കെറ്റ്‌ ഒക്കെ ഇട്ടു തന്നു.ഒരു ഫോര്മില്‍ അവര്‍ക്ക് ഉത്തരവാദിത്വം ഇല്ല എന്നതില്‍ ഒപ്പിടുവിച്ചു.






ഇതൊരു മാതിരി ഓപറേഷന്‍ നടത്തുന്നതിന് മുന്‍പ് ആശുപത്രിക്കാര്‍ ചെയ്യുന്ന പോലെ. വളരെ പരിചയ സമ്പന്നരായവര്‍ ചെയ്യുന്നത് കാണാന്‍ രസമുണ്ട്. സാധനം കവാസാകി ആണ്. ചെറുതായി ആക്സിലരേടര്‍ കൊടുത്തതെ കുതിപ്പ് തുടങ്ങി. മുങ്ങിച്ചാവാന്‍ മടി ആയതു കൊണ്ട് വലിയ റേസിംഗിനൊന്നും പോയില്ല. സംഗതി കൊള്ളാം.:-)












ബസ്‌ സ്റ്റേഷനില്‍ തിരിച്ചെത്തി. വണ്ടി വരുന്നതെ ഉള്ളൂ..സത്യം പറഞ്ഞാല്‍ തിരിച്ചു ലണ്ടനിലേക്ക് പോകുന്നതിന്റെ സന്തോഷം ഉണ്ട്. ഒന്ന് ഉറങ്ങാമല്ലോ. ഈ ബസ്‌ തിരിച്ചു കാര്‍ഡിഫ് വരെയേ ഉള്ളൂ.. അവിടെ നിന്നും വേറെ ബസ്‌ ആണ്. കാരിഫില്‍ എത്തി അവിടുത്തെ ഒരു മ്യൂസിയത്തില്‍ കയറി. അവിടെ നോട്ടക്കാരിയായ ഒരു അമ്മൂമ്മയുമായി സംസാരിച്ചു കുറെ നേരം. അറുപത്തിയഞ്ചു വയസ്സായിട്ടും വെറുതെ ഇരിക്കാനുള്ള മടി കാരണം അവര്‍ ജോലിക്ക് വന്നിരിക്കുകയാണ്. നല്ല സ്ത്രീ. കൂടെ നിന്നും ഒരു ഫോട്ടോ ഒക്കെ എടുത്തു. സ്റ്റഫ്‌ ചെയ്തു വച്ച കുറെ മൃഗങ്ങള്‍. അതിന്റെ ഫോട്ടോ എടുക്കാന്‍ പാടില്ല എന്നെഴുതി വച്ചിട്ടുണ്ട്. മുഴുവന്‍ പഴകിയതാണ്. അമ്മൂമ്മ എനിക്ക് ആഗ്രഹമുണ്ടെന്ന് കരുതി എന്നെ കൊണ്ട് ആ പല്ലിയുടെയും പട്ടിയുടെയും പൂച്ചയുടെയും മൊത്തം ഫോട്ടോ എടുപ്പിച്ചു ...ഹമ്മോ..എനിക്കിത് തന്നെ വേണം.എന്നിട്ട് രഹസ്യമായി എന്നോട് പറഞ്ഞു ആരോടും പറയണ്ട. പാവം അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതി കുറെ എടുത്തു എന്ന് വരുത്തി അവിടുന്ന് കടന്നു.









ഒറ്റക്കായതു കൊണ്ട് ഞാന്‍ നില്‍ക്കുന്ന ഫോട്ടോകള്‍ എല്ലാം മറ്റു ടൂറിസ്റ്റുകളുടെ വകയാണ്. പല രാജ്യക്കാരുടെ കര ലാളനം ഏല്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച കാമറ ആണ് അത്. എന്തിനു എനിക്ക് മുന്‍പ് ഫോട്ടോ എടുത്തു തന്ന കാര്‍ഡിഫ് സുന്ദരിയുടെ വരെ.ഇതു വായിക്കുന്ന എന്റെ സുഹൃത്തുക്കള്‍ കാമറ കാണാന്‍ വരുമെന്ന് എനിക്കറിയാം. ടിക്കറ്റ്‌ വച്ചുള്ള ഷോ ആയിരിക്കും :-).ബസ്‌ വരാന്‍ മൂന്നു മണിക്കൂര്‍ ഉള്ളത് കൊണ്ട് ബൂട്ട് പാര്‍കില്‍ ഒന്ന് കൂടി കറങ്ങി.









ഒരിക്കലും മറക്കാന്‍ പറ്റാത്ത നല്ല കുറെ ഓര്‍മകളുമായി ലണ്ടന്‍ നഗരത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ബസിലാണ് ഇപ്പോള്‍ ഞാന്‍ . നല്ല ഉറക്കം വരുന്നു. ഉറങ്ങാന്‍ ഉള്ള സമയവും ഉണ്ട്. നോം ഒന്ന് ശ്രമിച്ചു നോക്കട്ടെ. വീണ്ടും കാണാം. നല്ല ഒരു ദിവസം ആശംസിച്ചു കൊണ്ട് ....






- ജിനൂപ്









ജാമ്യം : ഞാന്‍ നല്ല ഒരു എഴുത്തുകാരന്‍ ഒന്നുമല്ലെന്ന് എനിക്കറിയാമെങ്കിലും; ക്ഷമയോടെ വായിക്കുന്ന നിങ്ങളോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല. നന്നായാലും ഇല്ലെങ്കിലും ആരെങ്കിലും വായിച്ചാലും ഇല്ലെങ്കിലും- എന്തെങ്കിലും കുത്തിക്കുറിക്കുന്ന സമയത്ത് ഒരു സമാധാനമാണ്. കുട്ടിക്കാലത്ത് പൂമ്പാറ്റയും ബാലമംഗളവും ബാലരമയും ഉണ്ണിക്കുട്ടനും ബോബനും മോളിയും ഒക്കെ വാങ്ങി തന്നു വായനയുടെ സുഖമുള്ള അനുഭവത്തെ കാണിച്ചു തന്ന അച്ഛന് നന്ദി. മുത്ത്‌ , മുത്തുച്ചിപ്പി , വനിത, മനോരമ, മംഗളം (മ വാരികകള്‍ ) ഇവയുടെ പ്രസാധകര്‍ക്കും ഇതു വാങ്ങി വായിച്ചതിനു ശേഷം സപ്ലൈ നടത്തിയ എല്ലാവര്ക്കും നന്ദി നമസ്കാരം ജയ് ഹിന്ദ്‌ .

Monday, March 12, 2012

ലണ്ടന്‍- വെയില്‍സ് യാത്ര - ഭാഗം ഒന്ന്.
















അനവധി നിരവധി തവണ
വെബ്‌ ലോകത്തില്‍ കറങ്ങി തിരിഞ്ഞു മടങ്ങി വരുന്ന വഴിക്കാണ് ഗൂഗിള്‍ അമ്മാവന്‍ എന്നെ
വീണ്ടും "മെഗാ ബസ്‌" എന്ന ബസ്‌ ഓപ്പറേറ്റര്‍മാരെ
പറ്റിയുള്ള വിവരവുമായി എത്തിയത്..മാമന്‍ ഇങ്ങനെയാണ്.ഓരോരുത്തര്‍ക്കും താല്പര്യമുള്ള
വിഷയവും കണ്ടു പിടിച്ചു ഓരോ സഹായവുമായി വരും...ചിലപ്പോ പാരയുമാണ്..സ്പൂണിന്റെ പടം വേണമെന്ന്
പറഞ്ഞാല്‍ പോണ്‍ പടങ്ങളുമായി വരും .പാവങ്ങളെ പറയിപ്പിക്കാന്‍,തല്ലു കൊള്ളിക്കാന്‍,നാണോം
മാനോം കളയാന്‍.എന്നാലും പുള്ളിക്കാരന്‍ പുലിയാ..

റെയില്‍വേ സ്റ്റേഷന്‍
പരിസരത്തോ മറ്റോ ഈ ബസ്‌ സേവനത്തെ പറ്റി വായിച്ചത് ഓര്മ വന്നു.ഒരു പൌണ്ടിന് സ്കോട്ട്ലാന്ഡ്
കൊണ്ട് പോകാമെന്നോ മറ്റോ പറഞ്ഞ്. സംഗതി കൊള്ളാം..ട്രെയിനും മറ്റു ബസ്‌ സേവനങ്ങളും ഒക്കെ,
സ്വല്പം പണം മിച്ചം വക്കണം എന്ന് കരുതി പുറത്തു പോകുന്നവന്റെ കളസത്തിന്റെ കുത്ത് വിടുവിക്കുന്നതായിരുന്നു.
പറഞ്ഞിട്ട് കാര്യമില്ല, സ്വതവേ സഞ്ചാര പ്രിയരായ മനുഷ്യര്‍ വെള്ളിയാഴ്ചകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായും നിരക്ക് കൂടുമല്ലോ...ഭാഗ്യം പെട്ടെന്ന് ബ്ലോക്ക്‌ ചെയ്തത് കൊണ്ട് പത്തൊന്‍പതു പൌണ്ടിന് വെയില്സിന്റെ തലസ്ഥാനമായ കാര്‍ഡിഫ് എന്ന സ്ഥലത്തേക്കും തിരിച്ചും ഉള്ള ടിക്കറ്റ്‌ കിട്ടി. പത്തു മിനിറ്റ് മുന്‍പ് പതിനഞ്ചു പൌണ്ടിന് കണ്ട ടിക്കറ്റ്‌ ആണ്, പക്ഷെ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യാന്‍ സിറ്റി ബാങ്കിന്റെ ചില സെക്യൂരിറ്റി നിബന്ധനകള്‍ പാലിക്കേണ്ടി വന്നത് കൊണ്ട് ഫോണില്‍ ഒരു സുന്ദരിയുമായി (ചോദ്യം മനസ്സിലായി.പക്ഷെ ശബ്ദം കേട്ടാലറിയാം സുന്ദരി ആവാതെ തരമില്ല..കട്ടായം) സ്വല്പം സംസാരിക്കേണ്ടി വന്നു.അധിക സമയം ഹോള്‍ഡ്‌ ചെയ്യേണ്ടി വന്നപ്പോള്‍ മറ്റു പലതും സംസാരിക്കാന്‍ തോന്നിയെങ്കിലും മറു തലക്കല്‍ പാവം ഇന്ത്യന്‍ കാള്‍ സെന്റര്‍ ജീവനക്കാരിയാണല്ലോ എന്നോര്‍ത്ത് സഹനഭഗവാനെ തന്നെ മനസ്സിലുറപ്പിച്ചു.അങ്ങനെ ആ സുദിനം വന്നെത്തി. നിങ്ങള്ക്ക് തോന്നാം സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യാതെ പോയെന്നു.ശെരിയാണ്, പക്ഷെ ഇരിക്കാന്‍ വയ്യാത്തത് ഒറ്റയ്ക്ക് രണ്ടു ദിവസം പരിചയമില്ലാത്ത സ്ഥലത്ത് അലഞ്ഞു തിരിയെണ്ടാതിന്റെ ഭീകരത ഓര്‍ത്തിട്ടാണെന്ന് മാത്രം. തലേ ദിവസം പോകാനുള്ള കുറെ സ്ഥലങ്ങളുടെ ലിസ്റ്റ് ഗൂഗിള്‍ അമ്മാവനെ കൊണ്ട് നോക്കി എടുപ്പിച്ചു നാല് കഷണം പേപ്പറില്‍ ആക്കിയിട്ടുണ്ട്. അതും ഒറിജിനല്‍ പാസ്പോര്‍ട്ട്‌ കളഞ്ഞു പോയാല്‍ അഡ്രസ്‌ പോയാലോ എന്ന് ഭയന്ന് ഒരു കോപ്പിയും എടുത്തിട്ടുണ്ട്. നിയമം അനുശാസിക്കുന്നത് എല്ലാ സമയവും സ്ഥിര താമസക്കാരല്ലാത്തവര്‍ ഒറിജിനല്‍ കനിക്കനമെന്നൊക്കെ ആണ്.!.വല്ലതും കഴിക്കാന്‍ കിട്ടുമോ എന്നറിയാത്തത് കൊണ്ട് രണ്ടു പൌണ്ടിന് ആപ്പിളും (വില കുറവും ഗുണം മെച്ചവും), രണ്ടു പൌണ്ടിന് വാഴപ്പഴവും ഒരു പൌണ്ടിന് ഓറന്ജും കരുതിയിട്ടുണ്ട് ബാഗില്‍.ഈ ട്രിപ്പിനായി ഞാന്‍ ആകെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 80 - 100 യൂറോപ്യന്‍ പൌണ്ട് ആയതു കൊണ്ട് വീട്ടില്‍ നിന്നും ഒരു പത്തു ചപ്പാത്തിയും 2 ലിറ്റര്‍ വെള്ളവും എടുത്തിട്ടുണ്ട്.ചുരുക്കി പറഞ്ഞാല്‍ എന്റെ പ്രിയപ്പെട്ട ക്യാമറയും തുണിയുമൊക്കെ അടക്കം എന്റെ ചുമലില്‍ ആവശ്യത്തിനു ഭാരം ഉണ്ട്.നാട്ടിലല്ലാത്തത് കൊണ്ട് ഇതൊക്കെ ഒറ്റയ്ക്ക് ചുമന്നതിനു പ്രബുദ്ധരായ ചുമട്ടു തൊഴിലാളികളുമായി വഴക്കടിക്കെണ്ടതില്ല, മാത്രമല്ല നോക്കു കൂലിയും നഹീ.എല്ലാ യാത്രകളുടെയും ആരംഭം ലണ്ടന്‍ നഗരത്തിലുള്ള വിക്ടോറിയ ബസ്‌ ടെര്‍മിനലില്‍ നിന്നാണ്.അവിടെ വരെ പച്ച നിറം പൂകിയ സുന്ദരിയായ district ലൈന്‍ ട്രെയിനിലാണ് പോയത്.ആദ്യമായി ഒരു ബസ്‌ സ്റ്റേഷനില്‍ എത്തുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല , കൃത്യമായി സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ രേഖകള്‍ (സൈന്‍ ബോര്‍ഡ്‌) പത്തു മിനിറ്റ് നടന്നു കഴിഞ്ഞപ്പോള്‍ എന്നെ അവിടെ എത്തിച്ചു. ചിലപ്പോ ഞാനും എന്റെ സുഹൃത്തുക്കളും കോളേജ് പഠന കാലത്ത് പെണ് കുട്ടികളെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ആനയിച്ചു കൊണ്ട് വിട്ടതില്‍ ദൈവം തമ്പുരാന്‍ സംപ്രീതനായിരുന്നിരിക്കണം.എന്തായാലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മെഗാ ബസിന്റെ കൌണ്ടറില്‍ അന്വേഷിച്ചു പ്ലാറ്റ് ഫോം കണ്ടെത്തി പോരാഞ്ഞു ടി വി സ്ക്രീനില്‍ നോക്കി ഉറപ്പു വരുത്തുകയും ചെയ്തു. ഒരു മണിക്കൂറോളം കാത്തിരുന്നു അവസാനം നമ്മുടെ മിടുക്കന്‍ ഡ്രൈവര്‍ വണ്ടി കൊണ്ടിട്ടു. മൊബൈലില്‍ വന്ന ടിക്കറ്റ്‌ വിവരങ്ങള്‍ കാണിച്ചു കൊടുത്തപ്പോള്‍ കുടവയറന്‍ ഡ്രൈവറും അങ്ങേരുടെ സഹായിയായ മാര്ടീനയും കൂടി എന്നെ അകത്തേക്ക് കയറാന്‍ അനുവദിച്ചു. മാര്‍തീന സാധനങ്ങളൊക്കെ ഡിക്കിയില്‍ വക്കാനും സഹായിക്കുന്നുണ്ട്.



അവിടുത്തെ സ്ത്രീകളെല്ലാം ബഹു മിടുക്കികള്‍ ആണ് .പക്ഷെ നമ്മുടെ ഇന്ത്യന്‍ സ്ത്രീകളുടെ അത്ര വരില്ല , സൗന്ദര്യവും. പക്ഷെ എല്ലാ ചെറുപ്പക്കാരികളും വ്യായാമം ചെയ്തു ശരീരം നന്നായി കാത്തു സൂക്ഷിക്കുന്നവരാണ്, അക്കാര്യത്തില്‍ അഭിനന്ദിച്ചേ മതിയാകൂ .സാരിക്കുള്ളില്‍ മറക്കാവുന്ന കുടവയര്‍ ടി-ഷര്‍ട്ട്‌ ഇടുന്നവര്‍ക്ക് യോജിക്കില്ലല്ലോ. ഇന്ത്യയില്‍ പിന്നെ കല്യാണം കഴിഞ്ഞാല്‍ സ്ത്രീക്ക് പുരുഷനും തിരിച്ചും വിധേയരാണ് . അവര്‍ ജീവിത കാലം മുഴുവന്‍ ഒന്നായി കഴിയേണ്ടവര്‍ ആണെന്നാണല്ലോ വയ്പ്പും സമൂഹം അംഗീകരിച്ചിരിക്കുന്നതും. അപ്പോള്‍ പിന്നെ എന്തും ആവാം. പക്ഷെ ഈ വിദേശികളെ സംബദ്ധിച്ച് ജീവിതം ഒരു മത്സരക്കളിയാണ്. പെണ്‍കുട്ടികള്‍ പതിനാലാം വയസ്സിലൊക്കെ കന്യകാത്വം നഷ്ടപെടുത്തി പുരുഷ സുഹൃത്തിന്റെ കൂടെ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയവരായിരിക്കും. തന്റെ ഇണയെ കൂടെ നിര്‍ത്താന്‍ കിടപ്പറ മുതല്‍ അടുക്കള വരെ മത്സരമാണ്. എവിടെ പരാജയം മണക്കുന്നോ അവിടെ നിന്നും അടുത്ത കൂട്ടിലേക്ക്. ഈ കൂട് വിട്ടു കൂട് മാറല്‍ സ്വാഭാവികം ! എന്റെ ഓഫീസിലെ സുഹൃത്ത് ഹാരി ചോദിച്ചത് പോലെ "നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് എങ്ങിനെയാണ് വികാരങ്ങളെ അടക്കി നിര്‍ത്തി വിവാഹം എന്ന ചട്ടക്കൂടില്‍ മാതാപിതാക്കളുടെ അംഗീകാരത്തോടെ എത്തിപ്പെടുന്നത് വരെ ജീവിക്കാന്‍ സാധിക്കുന്നത്. രതിയില്ലാത്ത കൌമാരം ചിന്താ സീമകള്‍ക്ക് അപ്പുറമാണ്.എങ്കിലും ഞാനതിനെ ബഹുമാനിക്കുന്നു. എന്റെ പതിനഞ്ചു വയസ്സായ മകള്‍ സ്തന-നിതംബ പ്രദര്‍ശനം നടത്തിയാലും വേദനയോടെ അത് അംഗീകരിക്കേണ്ടി വരും എനിക്ക്. കാരണം ഞാനിപ്പോള്‍ താമസിക്കുന്നത് എന്റെ മൂന്നാമത്തെ സ്ത്രീ സുഹൃത്തിന്റെ കൂടെയാണ്. അവള്‍ക്കെങ്ങനെ ഈ കുട്ടികളെ ശാസിക്കാനും നിയന്ത്രിക്കാനും കഴിയും ". ചുരുക്കി പറഞ്ഞാല്‍ , നമ്മള്‍ ആഗ്രഹിക്കുന്ന കുത്തഴിഞ്ഞ ജീവിതം നമ്മെ മനസമാധാനമില്ലാത്തവര്‍ ആക്കി തീര്‍ത്തേക്കാം. പാവം ഹാരി എവിടെ നടക്കുന്ന ബലാല്‍സംഗം , ഒളിച്ചോട്ടം ഇവയൊന്നും അറിയുന്നില്ലല്ലോ..ഹ ഹ ...ഞാനും തിരുത്താന്‍ പോയില്ല. വിശ്വാസം അതല്ലേ ചേട്ടാ എല്ലാം.....



അലങ്കാര ദീപങ്ങളും ബഹുനില മാളികകളും ഉള്ള നഗരങ്ങളും, വാഹനങ്ങളുടെ പ്രകാശം കൊണ്ട് മാത്രം വ്യക്തമാകുന്ന വനസൌന്ദര്യവും ഒക്കെ കടന്നു ബസ്‌ ഏകദേശം പതിനൊന്നു മണിയായപ്പോഴേക്കും ഒരു പാതയോര കഫേയുടെ മുന്നില്‍ നിര്‍ത്തി. ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ല, എന്റെ അടുത്താണ് സീറ്റ്‌ എന്ന് മണത്തറിഞ്ഞിട്ടാവണം തൊട്ടടുത്ത സീറ്റ്‌ കാലിയാണ്.കുറച്ചു നേരം പാട്ട് കേട്ടു. തിരക്കില്‍ കൊറിക്കാന്‍ ഒന്നും വാങ്ങിയില്ല, ഇതു വരെ ആപ്പിളിനോടായിരുന്നു മല്ലയുദ്ധം. കൃത്യമായി പറഞ്ഞാല്‍ എന്റെ മുന്നിലെ സീറ്റില്‍ ഉള്ള വിദ്യാര്ധിനികളുടെ കവിളിന്റെ നിറമുണ്ട് അവയ്ക്ക്. ആ കുട്ടികള്‍ കാര്‍ഡിഫ് യൂനിവേര്സിടിയില്‍ പഠിക്കുകയാണ് , എന്റെ കമ്പനിയില്‍ ഉള്ള ക്ലാര പഠിച്ചത് എവിടെയാണെന്ന് പിന്നീടൊരിക്കല്‍ എന്നോട് പറഞ്ഞു. അവര്‍ക്കിപ്പോ അറുപതു വയസ്സായെങ്കിലും പഴയ ഓര്‍മ്മകള്‍ പറയാന്‍ നൂറു നാവാണ്. " മനസ്സിന് പ്രായമാകാത്തവര്‍ ഭാഗ്യവാന്മാര്‍" എന്ന് അവര്‍ എപ്പോഴും പറയാറുണ്ട്‌.അതാ വനിതയുടെ പെരുമാറ്റത്തിലും മനോഭാവത്തിലും കാണാറും ഉണ്ട്. ഈ പ്രായത്തിലും അവര്‍ നാലര മണിക്കെഴുന്നേറ്റു ജോഗ്ഗിങ്ങിനു പോകുമത്രേ. പുറത്തിറങ്ങി ഒരു ചായ കുടിച്ചു. സീറ്റ്‌ ബെല്‍റ്റ്‌ ഇടാത്തതിനു എന്നെ വഴക്ക് പറഞ്ഞു എന്ന ഒറ്റ കാരണത്താല്‍ മാര്ടീനയോടു ഞാന്‍ പരിഭവത്തിലാണ്. ഇനി കൊന്നാലും മിണ്ടില്ല. അല്ലെങ്കില്‍ കലശലായ മൂത്ര ശങ്ക ഉണ്ടായപ്പോള്‍ ബസ്‌ നിര്‍ത്താന്‍ പറഞ്ഞേനെ.


ചെറിയ മഴ തൂളുന്നുണ്ട്. ഒടുക്കത്തെ തണുപ്പും. രണ്ടു ഷര്‍ട്ടും ജാക്കറ്റും ഒന്നും ഈ തണുപ്പിന്റെ മുന്നില്‍ വിലപ്പോവില്ല. "സമ്മര്‍ ആണത്രേ സമ്മര്‍ ". പ്രകൃതിയോടുള്ള എന്റെ വിദ്വേഷം മുഖത്ത് മൂത്രമൊഴിച്ചു തീര്‍ക്കണം എന്നുണ്ട്. ഒരു പേടി.ഫൈന്‍ എന്റെ പട്ടി കൊടുക്കും.



"ഇവിടെ നിന്ന് മൂത്രം ഒഴിച്ചാല്‍ ആരേലും പിടിക്കുമോ " എന്ന് ചോദിക്കണം എന്ന് കലശലായ ആഗ്രഹം ഉണ്ട്. അത് ഇംഗ്ലീഷില്‍ ചോദിക്കുമ്പോള്‍ ചിലപ്പോ പണി പാളും. സ്ത്രീകളോട് ചോദിച്ചാല്‍ ചിലപ്പോ ഞാന്‍ ജയിലില്‍ കിടക്കും അല്ലേല്‍ കോടാലിയാകും.പുരുഷന്മാരാണ് എങ്കില്‍ സ്വവര്‍ഗ രതിക്കാരന്‍ ആണെന്ന് കരുതി ഓടിക്കളയും അല്ലെങ്കില്‍ എന്റെ അടുത്ത സീറ്റില്‍ 'ആള് വരും' . ഇതെല്ലാം പാരയാണല്ലോ എന്നോര്‍ത്ത് ചിന്താ വിഷ്ടനായ ശ്യാമളന്‍ ആയി നില്‍ക്കുമ്പോഴാണ് കുടവയറന്‍ ഡ്രൈവര്‍;- അദ്ദേഹം ബസിന്റെ മറവില്‍ നിന്ന് കാര്യം സാധിക്കുന്നു. രക്ഷപെട്ടു. കാലങ്ങള്‍ക്ക് ശേഷമാണ് വഴിയരുകില്‍ നിന്ന് മൂത്രമൊഴിക്കാനുള്ള പുരുഷ സ്വാതന്ത്ര്യം തിരികെ കിട്ടുന്നത്. വഴിയില്‍ നിന്ന് മൂത്രമൊഴിക്കുന്നവര്‍ക്ക് കമ്പനി കൊടുക്കുന്നത് ഒരു ആഗോള പ്രതിഭാസമാണെന്ന് തെളിയിക്കുമാറ് വേറെ ഒന്ന് രണ്ടു പേരും എവിടുന്നോ വന്നു. സീറോ ഡിഗ്രിയിലും താഴെ തണുപ്പത്ത് "തപ്പിയെടുത്തു, തൃപ്തിയാകുന്നത്" വരെയുള്ള ബുദ്ധിമുട്ട് അനുഭവിച്ചാലേ മനസ്സിലാകൂ അനിയന്മാരെ...ബാക്കിയുള്ള യാത്രയില്‍ വാഹനത്തെ നയിക്കുന്നത് മാര്‍തീന ചേച്ചിയാണ്. മള്‍ടി-ആക്സില്‍ വോള്‍വോ ശരവേഗത്തില്‍ ഹൈവേയിലൂടെ പറത്തുന്ന ആ ധീര വനിതയോട് ആരാധനയോടെ ഒരു നിമിഷം കണ്ണടച്ചു.


കണ്ണ് തുറന്നപ്പോ ബസ്‌ എത്തി. വാച്ചില്‍ നോക്കിയപ്പോ ഞെട്ടി. വെറും ഒരു മണി. രണ്ടരക്ക് എത്തുമെന്ന് പറഞ്ഞ ബസ്‌ ആണ്. അതും ബസ്‌ സ്റ്റാന്‍ഡില്‍ അല്ലത്രേ അവസാന സ്റ്റോപ്പ്‌. മനസ്സില്ലാ മനസ്സോടെ ബാഗും എടുത്തു പുറത്തിറങ്ങി . തെരുവ് വിളക്കുകള്‍ ധാരാളമുണ്ട്. എനിക്ക് കാണാനുള്ള കാര്‍ഡിഫ് കൊട്ടാരം തൊട്ടടുത്താണ്. ഇതിനു മുന്‍പ് എവിടെ വന്നിട്ടുള്ള ഓഫീസിലെ റഷ്യക്കാരന്‍ സുഹൃത്ത്‌ സ്ഥലം അത്ര പന്തിയല്ല എന്ന് പറഞ്ഞിട്ടുമുണ്ട്. എന്ത് ചെയ്യും എന്നാലോചിച്ചു കൂടുതല്‍ ആളുകള്‍ നടക്കുന്ന ദിക്കിലേക്ക് നടന്നു. "എല്ലാവരും പോകുന്ന പാതയില്‍ പോയിട്ട് കാര്യമില്ല" എന്ന് മഹാന്മാര്‍ പറഞ്ഞതിനെ അര്‍ഥം അപ്പോള്‍ തന്നെ വ്യക്തമായി. കാരണം അവരില്‍ ചിലര്‍ ടാക്സിയില്‍ കയറിയും ചിലര്‍ കാത്തു നിന്ന വാഹനങ്ങളില്‍ കയറിയും പോയി. എന്റെ ലക്‌ഷ്യം നാല് കഷണം പേപ്പറില്‍ ആണ്.!!!!!!


തുറന്നു നോക്കി...

ദൂരെയുള്ള 'കാര്‍ഡിഫ് ബേ' എന്ന വ്യാപാര തുറമുഖ പ്രാധാന്യമുള്ള സ്ഥലമാണ് ലിസ്റ്റില്‍ ആദ്യം ഉള്ളത്. ബസ്‌ സ്റ്റോപ്പില്‍ നോക്കിയപ്പോ അവിടെക്കുള്ള വാഹന സേവനം രാവിലെ ആറുമണി മുതലാണ്‌. പണി പാളുന്നതിന്റെ ചെറിയ ലക്ഷണങ്ങള്‍ . കൊട്ടാരം ആണെങ്കില്‍ എനിക്ക് കാണാന്‍ വേണ്ടി നേരത്തെ തുറക്കുമെന്നും തോന്നുന്നില്ല. കൂട്ടം കൂട്ടമായി വെള്ളമടിച്ചു കിറുങ്ങിയ ചെറുപ്പക്കാര്‍ നടക്കുന്നുണ്ട്. "കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ". ഒരിടത്തിങ്ങനെ പോസ്റ്റായി ഇരിക്കുന്നത് പന്തിയല്ലല്ലോ എന്ന് മനസ്സ് പറഞ്ഞു . ആകെ അവിടെ ഒരു വലിയ ഹോട്ടല്‍ മാത്രം ഉണ്ട്.



വിശ്വ വിഖ്യാതയായ പാരിസ് ഹില്ടന്‍ എന്ന സുന്ദരിയുടെ "ഹില്ടന്‍ ഹോട്ടല്‍സ്‌". ജാടക്ക് കയറി ഒരു രാത്രിയിലെ താമസത്തിനുള്ള വാടക ചോദിച്ചു. എന്റെ മൊത്തം യാത്ര ബജറ്റിന്റെ രണ്ടിരട്ടി വേണം നേരം വെളുക്കുന്നത്‌ വരെയുള്ള കേവലം രണ്ടു മണിക്കൂറിനു. ഇനിയിപ്പോ സാക്ഷാല്‍ പാരിസ് ഹില്ടന്റെ കൂടെ കിടത്താം എന്ന് പറഞ്ഞാലും ഈ തുകക്ക് എനിക്ക് വേണ്ട. വെറുതെയല്ലടീ നിന്നെപ്പറ്റി നാട്ടുകാര് അതുമിതും പറയുന്നത്. എന്നിലെ പിശുക്കന്റെ കണ്ണ് നേരെ പതിച്ചത് ബസ്‌ കാത്തിരുപ്പ് കൂടാരത്തിലെക്കാണ്. അവിടെ അഞ്ചോ ആറോ പോലീസ് വാഹനങ്ങള്‍ നിര്‍ത്തി ഇട്ടിട്ടുണ്ട്. ഒരു ആപ്പിളും കഴിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് കടന്നാല്‍ കൂട്ടത്തില്‍ കല്ലെറിഞ്ഞ പോലെ കുറെ ആളുകള്‍ അവിടുള്ള നിശാ പബുകളുടെ ഉള്ളില്‍ നിന്നും പുറത്തേക്കു ഇറങ്ങുന്നത്. ആണുങ്ങളുടെ അത്ര വരും പെണ്ണുങ്ങളും. സിഗരട്ട് പുകച്ചും മറ്റുള്ളവരെ ചീത്ത വിളിച്ചും തോളില്‍ തൂങ്ങിയും കുപ്പി എറിഞ്ഞു പൊട്ടിച്ചും അട്ടഹസിച്ചും വീക്ക്‌ ഏന്‍ഡ് ആഘോഷിക്കുന്ന ചെറുപ്പക്കാര്‍. ചില യുവമിധുനങ്ങള്‍ ചുംബിക്കുന്നു, ചിലര്‍ പരസ്യമായി തിരക്കിട്ട രതി കേളികളിലാണ്. നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നെങ്കില്‍ സദാചാര പോലീസ് അവരെ നഗ്നരാക്കി കഴുതപ്പുറമേറ്റി നാട് കാണിച്ചേനെ, ചിലപ്പോ മുക്കാലിയില്‍ കെട്ടി ചാട്ടവാറിനു അടിക്കുക പോലും ചെയ്യും. ഇവിടെ സദാചാര പോലീസ് പോയിട്ട് സാദാ പോലീസ് മൈന്‍ഡ് ചെയ്യുന്നില്ല. സ്ഥല-കാല ഭേദം. ജഗതി ചേട്ടന്‍ പറഞ്ഞത് പോലെ നിങ്ങളുടെ അനാവശ്യം അവര്‍ക്ക് ആവശ്യമാണല്ലോ. !!..ഇതൊക്കെ ഇന്ത്യയില്‍ ഫെമിനിസ്റ്റുകള്‍ പറയുന്ന "തുല്യത, സ്ത്രീ സ്വാതന്ത്ര്യം " ഇവയിലൊക്കെ പെടുമോ എന്തോ?..എന്തായാലും എന്ത് വന്നാലും അഭിപ്രായം പറയാന്‍ ഞാനില്ല. മെയില്‍ ഷോവനിസ്റ്റ് എന്നോ മറ്റോ മുദ്ര കുത്തി പെണ്ണ് കിട്ടാതായാല്‍ ശ്രീനിയേട്ടന്‍ പറഞ്ഞ പോലെ വെടിയുണ്ടകള്‍ക്കു നേരെ വിരിമാറോ നിറമാറോ മറ്റോ കാണിക്കേണ്ടി വരും. !!!


ഒന്ന് രണ്ടു പേര്‍ എന്റെ അടുത്ത് വന്നു അവരുടെ ലോക്കല്‍ വെയില്‍സ് ഭാഷയില്‍ എന്തോ ചോദിച്ചു പൊട്ടിച്ചിരിച്ചു. സത്യം പറയാമല്ലോ നേരത്തെ ഒഴിച്ച് തീര്‍ന്നില്ലായിരുന്നെങ്കില്‍ ദൈവത്താണെ ഞാന്‍ അവിടെ മൂത്രം ഒഴിച്ചേനെ. "ഐ ആം ഫൈന്‍ " എന്ന് മാത്രം പറഞ്ഞു ഒരു മലയാളിയുടെ തനതു കഴിവായ "ഒറ്റ സ്കൂട്ടാകല്‍"...ആ മുങ്ങലിന്റെ അവസാനം ശ്വാസമെടുക്കാന്‍ പൊങ്ങിയത് പോലീസിന്റെ മുന്നിലാണ് ഞാന്‍ കാര്യം പറഞ്ഞു "ഞാന്‍ ഒരു പാവപ്പെട്ട സഞ്ചാരിയാണ്. എനിക്ക് കാര്‍ഡിഫ് ബെയില്‍ പോണം , എങ്ങോട്ട് നടന്നാല്‍ എത്താം യെമ്മാനെ" അവര് പറഞ്ഞു " ഈ സമയത്ത് മോനെ നിന്നെ ഞങ്ങള് വിടില്ല, ഞങ്ങള്‍ക്ക് നാളെ നിന്നെ പെറുക്കി എടുക്കാന്‍ ടൈമില്ല, നേരം വെളുക്കട്ടെ, എവിടുന്നു ഒരു പന്ത്രണ്ടു മൈല് കാണും" ....അവിടെ ഇരിക്കാന്‍ അനുവാദം വാങ്ങി, പിള്ളേരുടെ വെള്ളക്കളികളൊക്കെ കണ്ടു; അവിടിരുന്നു. എല്ലാവരെയും ഓരോ വാഹനങ്ങളില്‍ കയറ്റി വിട്ടു ജോലി ഒതുക്കി പോകാനൊരുങ്ങിയ അവരില്‍ ഒരു വനിതാ പോലീസ് എന്നോട് ചോദിച്ചു "കൂടെ വരുന്നോ?" . തെറ്റിദ്ധരിക്കണ്ട ! ആരോഗ്യ സുരക്ഷ മാര്‍ഗങ്ങളല്ലാതെ മറ്റൊന്നും ആ നിമിഷം മനസ്സിലുണ്ടാവില്ല. അവര്‍ മൊത്തം നാല് പേരുണ്ട് മൂന്ന് ചേട്ടന്‍ പോലീസും ഒരു ചേച്ചി പോലീസും. എന്തൊക്കെ പറഞ്ഞാലും പെണ്ണുങ്ങള് കാരുണ്യമുള്ളവരാണ്... ആ മൊശകോടന്മാര്‍ക്ക് തോന്നിയോ ഈ സഹാനാനുഭൂതി. അവരെനിക്കു നടക്കുന്ന വഴി കുടിക്കാന്‍ വെള്ളമൊക്കെ തന്നു. ഒരു നാലര ആയപ്പോഴേക്കും അവര്‍ രാത്രി പട്രോളിംഗ് നിര്‍ത്തി എന്നോട് യാത്ര പറഞ്ഞു.


ഞാന്‍ എന്റെ ലക്ഷ്യ സ്ഥാനമായ "കാര്‍ഡിഫ് ബെയിലേക്ക് " നടന്നു. നേരം വെളുത്തപ്പോഴേക്കും കാര്‍ഡിഫ് ബെയിലെത്തി. അവിടെ ഞാനും കുറെ പക്ഷികളും മാത്രം. അവിടിരുന്നു ചപ്പാത്തി പഴം കൂടി ഒറ്റ കഴിപ്പ്‌. പോരുന്നതിനു മുന്പായി ഇവിടെ ഒരു സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന പ്രസ്ഥാനത്തില്‍ അഞ്ചു പൌണ്ട് കൊടുത്തു രജിസ്റ്റര്‍ ചെയ്തിരുന്നു. അത് കണ്ടു പിടിക്കണം. ഈ തലസ്ഥാന നഗരി മുഴുവന്‍ പല സ്ഥലങ്ങളിലായി അവരുടെ സൈക്കിള്‍ പൂട്ടി ഇട്ടിട്ടുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്ത നമ്മുടെ ഫോണില്‍ നിന്നും വിളിച്ചു ലോക്ക് നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് അണ്‍ലോക്ക് ആവും. ഒരു പാവം അമ്മൂമ്മ എന്നോട് പറഞ്ഞതനുസരിച്ച് സൈക്കിള്‍ കണ്ടെത്തി. മുപ്പതു മിനിറ്റ് വരെ സൌജന്യം ആണ്. അതിനു ശേഷം പണം കൊടുക്കണം. ഞാന്‍ ചവുട്ടി തുടങ്ങി. എല്ലാ ഇരുപത്തഞ്ചു മിനുട്ടിലും വാച്ചില്‍ നോക്കി ഞാന്‍ പഴയ സൈക്കിള്‍ പൂട്ടി മറ്റൊരെണ്ണം എടുത്തു കൊണ്ട് പോകും. ഒരു ഇന്ത്യക്കാരന്റെ ഈ പ്രവൃത്തി കൊണ്ട് മിക്കവാറും അവര്‍ ആ പരിപാടി നിര്‍ത്തി കാണണം.ഒരു സൈക്കിള്‍ എടുത്തു "ടാഫ് ട്രയില്‍" എന്ന പ്രസിദ്ധമായ സൈക്കിള്‍ പാതയിലൂടെ കുറെ ദൂരം ചവുട്ടി ആ തവണ മാത്രം രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോക്ഗിക്കേണ്ടി വന്നു.വളരെ രസകരമായിരുന്നു ആ യാത്ര. മനോഹരിയായ പ്രകൃതിയെ കണ്ടു കൊണ്ട് ഒരു യാത്ര.".തിരിച്ചു വരുന്ന വഴി യൂറോപ്പില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ പാര്‍ക്ക് കണ്ടു "ബൂട്ട് പാര്‍ക്ക്"...പുഴകളും കൊച്ചു മലകളും പൂക്കളും കണ്ണെത്താത്ത ദൂരത്തോളം പച്ചപ്പും, കാറ്റ് വഴികളും,പഴയ ശിലാ സ്തൂപങ്ങളും കൊട്ടാര അവശിഷ്ടങ്ങളും ഒക്കെയായി..നയന മനോഹരങ്ങളായ കുറെ കാഴ്ചകള്‍!




കാര്‍ഡിഫ് കൊട്ടാര മതിലില്‍ ധാരാളം മൃഗങ്ങളുടെ രൂപങ്ങള്‍ കല്ലില്‍ കൊത്തി വച്ചിട്ടുണ്ട് . "ആനിമല്‍ വാള്‍" എന്നാണു അതിനെ വിളിക്കാറ്. കൊട്ടാരത്തിന്റെ അകത്തു കയറാന്‍ നാല് പൌണ്ട് നല്‍കണം. അതിനുള്ളിലൂടെ നടക്കുമ്പോള്‍ നിശബ്ദതയും ഭീകരതയും തളം കെട്ടി നിന്ന കോട്ട കൊത്തളങ്ങള്‍; ഇന്നത്തെ തലമുറയ്ക്ക് നല്‍കുന്ന "അത്ഭുത നിര്‍മിതികളുടെ ബാക്കി പത്രങ്ങള്‍ " ആണല്ലോ എന്നോര്‍ക്കാതിരുന്നില്ല. നമ്മുടെ ദേശീയ പതാക കൊട്ടാര മതിലില്‍ പാറിക്കളിക്കുന്നത് കണ്ടപ്പോള്‍ ഒരു സന്തോഷം തോന്നി, നമുക്ക് പരിചിതമായതിനെ അപരിചിത പ്രദേശത്ത് കനുംപോലുണ്ടാകുന്ന അതെ തോന്നല്‍.വളരെ പ്രശസ്തമായ "മില്ലേനിയം സ്റ്റേഡിയം" കണ്ടു. റഗ്ബി , ഫുട്ബോള്‍ , മ്യൂസിക്‌ ഇവന്റ്സ് , മോട്ടോര്‍ സ്പോര്‍ട്സ് ഇവ നടക്കുന്ന വലിയ ഭീമന്‍ സ്റ്റേഡിയമാണ് വെയില്സിന്റെ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.


നാളെ കാണാനിരിക്കുന്നത് "സ്വാന്‍ സീ " എന്ന വെയില്‍സിലെ പ്രശസ്തമായ ബീച് ആണ്. ഒരു "നാഷനല് എക്സ്പ്രസ്സ്‌" ബസ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട് .നാല് മണിക്കൂര്‍ യാത്ര ഉണ്ട്. അത് വരാന്‍ ഇനി നാല് മണിക്കൂറും ഉണ്ട്. കുറച്ചു നേരം മറ്റൊരു പാര്‍ക്കായ "സോഫിയാ ഗാര്‍ഡനില്" കിടന്നുറങ്ങി . നടന്നു വലഞ്ഞിരുന്നു. രണ്ടു മണിക്കൂറിനു ശേഷം എണീറ്റ്‌ പതുക്കെ നഗരം കണ്ടു നടന്നു. തിരക്ക് കൂട്ടാത്ത ജനങ്ങള്‍ , "സോറി" "താങ്ക്സ്" ഇവയൊക്കെ ഒരു ദിവസം പല തവണ ഉപയോഗിക്കുന്ന സഹായ മനസ്ഥിതിയുള്ള ആളുകള്‍. നടക്കുന്ന വഴി നാളെ വൈകിട്ട് തിരിച്ചു ലണ്ടനിലേക്കുള്ള ബസ്‌ നിര്‍ത്തുന്ന സ്ഥലം കണ്ടു പിടിച്ചു ഒരാളോട് ചോദിച്ചു ഉറപ്പാക്കാനും മറന്നില്ല. ബസ്‌ വന്നു ഇനി "സ്വാന്‍ സീ " ബീച്ചിലേക്ക്...വിശേഷങ്ങളുമായി ഉടന്‍ കാണാം :-)