Monday, March 12, 2012

ലണ്ടന്‍- വെയില്‍സ് യാത്ര - ഭാഗം ഒന്ന്.
















അനവധി നിരവധി തവണ
വെബ്‌ ലോകത്തില്‍ കറങ്ങി തിരിഞ്ഞു മടങ്ങി വരുന്ന വഴിക്കാണ് ഗൂഗിള്‍ അമ്മാവന്‍ എന്നെ
വീണ്ടും "മെഗാ ബസ്‌" എന്ന ബസ്‌ ഓപ്പറേറ്റര്‍മാരെ
പറ്റിയുള്ള വിവരവുമായി എത്തിയത്..മാമന്‍ ഇങ്ങനെയാണ്.ഓരോരുത്തര്‍ക്കും താല്പര്യമുള്ള
വിഷയവും കണ്ടു പിടിച്ചു ഓരോ സഹായവുമായി വരും...ചിലപ്പോ പാരയുമാണ്..സ്പൂണിന്റെ പടം വേണമെന്ന്
പറഞ്ഞാല്‍ പോണ്‍ പടങ്ങളുമായി വരും .പാവങ്ങളെ പറയിപ്പിക്കാന്‍,തല്ലു കൊള്ളിക്കാന്‍,നാണോം
മാനോം കളയാന്‍.എന്നാലും പുള്ളിക്കാരന്‍ പുലിയാ..

റെയില്‍വേ സ്റ്റേഷന്‍
പരിസരത്തോ മറ്റോ ഈ ബസ്‌ സേവനത്തെ പറ്റി വായിച്ചത് ഓര്മ വന്നു.ഒരു പൌണ്ടിന് സ്കോട്ട്ലാന്ഡ്
കൊണ്ട് പോകാമെന്നോ മറ്റോ പറഞ്ഞ്. സംഗതി കൊള്ളാം..ട്രെയിനും മറ്റു ബസ്‌ സേവനങ്ങളും ഒക്കെ,
സ്വല്പം പണം മിച്ചം വക്കണം എന്ന് കരുതി പുറത്തു പോകുന്നവന്റെ കളസത്തിന്റെ കുത്ത് വിടുവിക്കുന്നതായിരുന്നു.
പറഞ്ഞിട്ട് കാര്യമില്ല, സ്വതവേ സഞ്ചാര പ്രിയരായ മനുഷ്യര്‍ വെള്ളിയാഴ്ചകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായും നിരക്ക് കൂടുമല്ലോ...ഭാഗ്യം പെട്ടെന്ന് ബ്ലോക്ക്‌ ചെയ്തത് കൊണ്ട് പത്തൊന്‍പതു പൌണ്ടിന് വെയില്സിന്റെ തലസ്ഥാനമായ കാര്‍ഡിഫ് എന്ന സ്ഥലത്തേക്കും തിരിച്ചും ഉള്ള ടിക്കറ്റ്‌ കിട്ടി. പത്തു മിനിറ്റ് മുന്‍പ് പതിനഞ്ചു പൌണ്ടിന് കണ്ട ടിക്കറ്റ്‌ ആണ്, പക്ഷെ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യാന്‍ സിറ്റി ബാങ്കിന്റെ ചില സെക്യൂരിറ്റി നിബന്ധനകള്‍ പാലിക്കേണ്ടി വന്നത് കൊണ്ട് ഫോണില്‍ ഒരു സുന്ദരിയുമായി (ചോദ്യം മനസ്സിലായി.പക്ഷെ ശബ്ദം കേട്ടാലറിയാം സുന്ദരി ആവാതെ തരമില്ല..കട്ടായം) സ്വല്പം സംസാരിക്കേണ്ടി വന്നു.അധിക സമയം ഹോള്‍ഡ്‌ ചെയ്യേണ്ടി വന്നപ്പോള്‍ മറ്റു പലതും സംസാരിക്കാന്‍ തോന്നിയെങ്കിലും മറു തലക്കല്‍ പാവം ഇന്ത്യന്‍ കാള്‍ സെന്റര്‍ ജീവനക്കാരിയാണല്ലോ എന്നോര്‍ത്ത് സഹനഭഗവാനെ തന്നെ മനസ്സിലുറപ്പിച്ചു.അങ്ങനെ ആ സുദിനം വന്നെത്തി. നിങ്ങള്ക്ക് തോന്നാം സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യാതെ പോയെന്നു.ശെരിയാണ്, പക്ഷെ ഇരിക്കാന്‍ വയ്യാത്തത് ഒറ്റയ്ക്ക് രണ്ടു ദിവസം പരിചയമില്ലാത്ത സ്ഥലത്ത് അലഞ്ഞു തിരിയെണ്ടാതിന്റെ ഭീകരത ഓര്‍ത്തിട്ടാണെന്ന് മാത്രം. തലേ ദിവസം പോകാനുള്ള കുറെ സ്ഥലങ്ങളുടെ ലിസ്റ്റ് ഗൂഗിള്‍ അമ്മാവനെ കൊണ്ട് നോക്കി എടുപ്പിച്ചു നാല് കഷണം പേപ്പറില്‍ ആക്കിയിട്ടുണ്ട്. അതും ഒറിജിനല്‍ പാസ്പോര്‍ട്ട്‌ കളഞ്ഞു പോയാല്‍ അഡ്രസ്‌ പോയാലോ എന്ന് ഭയന്ന് ഒരു കോപ്പിയും എടുത്തിട്ടുണ്ട്. നിയമം അനുശാസിക്കുന്നത് എല്ലാ സമയവും സ്ഥിര താമസക്കാരല്ലാത്തവര്‍ ഒറിജിനല്‍ കനിക്കനമെന്നൊക്കെ ആണ്.!.വല്ലതും കഴിക്കാന്‍ കിട്ടുമോ എന്നറിയാത്തത് കൊണ്ട് രണ്ടു പൌണ്ടിന് ആപ്പിളും (വില കുറവും ഗുണം മെച്ചവും), രണ്ടു പൌണ്ടിന് വാഴപ്പഴവും ഒരു പൌണ്ടിന് ഓറന്ജും കരുതിയിട്ടുണ്ട് ബാഗില്‍.ഈ ട്രിപ്പിനായി ഞാന്‍ ആകെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 80 - 100 യൂറോപ്യന്‍ പൌണ്ട് ആയതു കൊണ്ട് വീട്ടില്‍ നിന്നും ഒരു പത്തു ചപ്പാത്തിയും 2 ലിറ്റര്‍ വെള്ളവും എടുത്തിട്ടുണ്ട്.ചുരുക്കി പറഞ്ഞാല്‍ എന്റെ പ്രിയപ്പെട്ട ക്യാമറയും തുണിയുമൊക്കെ അടക്കം എന്റെ ചുമലില്‍ ആവശ്യത്തിനു ഭാരം ഉണ്ട്.നാട്ടിലല്ലാത്തത് കൊണ്ട് ഇതൊക്കെ ഒറ്റയ്ക്ക് ചുമന്നതിനു പ്രബുദ്ധരായ ചുമട്ടു തൊഴിലാളികളുമായി വഴക്കടിക്കെണ്ടതില്ല, മാത്രമല്ല നോക്കു കൂലിയും നഹീ.എല്ലാ യാത്രകളുടെയും ആരംഭം ലണ്ടന്‍ നഗരത്തിലുള്ള വിക്ടോറിയ ബസ്‌ ടെര്‍മിനലില്‍ നിന്നാണ്.അവിടെ വരെ പച്ച നിറം പൂകിയ സുന്ദരിയായ district ലൈന്‍ ട്രെയിനിലാണ് പോയത്.ആദ്യമായി ഒരു ബസ്‌ സ്റ്റേഷനില്‍ എത്തുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല , കൃത്യമായി സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ രേഖകള്‍ (സൈന്‍ ബോര്‍ഡ്‌) പത്തു മിനിറ്റ് നടന്നു കഴിഞ്ഞപ്പോള്‍ എന്നെ അവിടെ എത്തിച്ചു. ചിലപ്പോ ഞാനും എന്റെ സുഹൃത്തുക്കളും കോളേജ് പഠന കാലത്ത് പെണ് കുട്ടികളെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ആനയിച്ചു കൊണ്ട് വിട്ടതില്‍ ദൈവം തമ്പുരാന്‍ സംപ്രീതനായിരുന്നിരിക്കണം.എന്തായാലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മെഗാ ബസിന്റെ കൌണ്ടറില്‍ അന്വേഷിച്ചു പ്ലാറ്റ് ഫോം കണ്ടെത്തി പോരാഞ്ഞു ടി വി സ്ക്രീനില്‍ നോക്കി ഉറപ്പു വരുത്തുകയും ചെയ്തു. ഒരു മണിക്കൂറോളം കാത്തിരുന്നു അവസാനം നമ്മുടെ മിടുക്കന്‍ ഡ്രൈവര്‍ വണ്ടി കൊണ്ടിട്ടു. മൊബൈലില്‍ വന്ന ടിക്കറ്റ്‌ വിവരങ്ങള്‍ കാണിച്ചു കൊടുത്തപ്പോള്‍ കുടവയറന്‍ ഡ്രൈവറും അങ്ങേരുടെ സഹായിയായ മാര്ടീനയും കൂടി എന്നെ അകത്തേക്ക് കയറാന്‍ അനുവദിച്ചു. മാര്‍തീന സാധനങ്ങളൊക്കെ ഡിക്കിയില്‍ വക്കാനും സഹായിക്കുന്നുണ്ട്.



അവിടുത്തെ സ്ത്രീകളെല്ലാം ബഹു മിടുക്കികള്‍ ആണ് .പക്ഷെ നമ്മുടെ ഇന്ത്യന്‍ സ്ത്രീകളുടെ അത്ര വരില്ല , സൗന്ദര്യവും. പക്ഷെ എല്ലാ ചെറുപ്പക്കാരികളും വ്യായാമം ചെയ്തു ശരീരം നന്നായി കാത്തു സൂക്ഷിക്കുന്നവരാണ്, അക്കാര്യത്തില്‍ അഭിനന്ദിച്ചേ മതിയാകൂ .സാരിക്കുള്ളില്‍ മറക്കാവുന്ന കുടവയര്‍ ടി-ഷര്‍ട്ട്‌ ഇടുന്നവര്‍ക്ക് യോജിക്കില്ലല്ലോ. ഇന്ത്യയില്‍ പിന്നെ കല്യാണം കഴിഞ്ഞാല്‍ സ്ത്രീക്ക് പുരുഷനും തിരിച്ചും വിധേയരാണ് . അവര്‍ ജീവിത കാലം മുഴുവന്‍ ഒന്നായി കഴിയേണ്ടവര്‍ ആണെന്നാണല്ലോ വയ്പ്പും സമൂഹം അംഗീകരിച്ചിരിക്കുന്നതും. അപ്പോള്‍ പിന്നെ എന്തും ആവാം. പക്ഷെ ഈ വിദേശികളെ സംബദ്ധിച്ച് ജീവിതം ഒരു മത്സരക്കളിയാണ്. പെണ്‍കുട്ടികള്‍ പതിനാലാം വയസ്സിലൊക്കെ കന്യകാത്വം നഷ്ടപെടുത്തി പുരുഷ സുഹൃത്തിന്റെ കൂടെ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയവരായിരിക്കും. തന്റെ ഇണയെ കൂടെ നിര്‍ത്താന്‍ കിടപ്പറ മുതല്‍ അടുക്കള വരെ മത്സരമാണ്. എവിടെ പരാജയം മണക്കുന്നോ അവിടെ നിന്നും അടുത്ത കൂട്ടിലേക്ക്. ഈ കൂട് വിട്ടു കൂട് മാറല്‍ സ്വാഭാവികം ! എന്റെ ഓഫീസിലെ സുഹൃത്ത് ഹാരി ചോദിച്ചത് പോലെ "നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് എങ്ങിനെയാണ് വികാരങ്ങളെ അടക്കി നിര്‍ത്തി വിവാഹം എന്ന ചട്ടക്കൂടില്‍ മാതാപിതാക്കളുടെ അംഗീകാരത്തോടെ എത്തിപ്പെടുന്നത് വരെ ജീവിക്കാന്‍ സാധിക്കുന്നത്. രതിയില്ലാത്ത കൌമാരം ചിന്താ സീമകള്‍ക്ക് അപ്പുറമാണ്.എങ്കിലും ഞാനതിനെ ബഹുമാനിക്കുന്നു. എന്റെ പതിനഞ്ചു വയസ്സായ മകള്‍ സ്തന-നിതംബ പ്രദര്‍ശനം നടത്തിയാലും വേദനയോടെ അത് അംഗീകരിക്കേണ്ടി വരും എനിക്ക്. കാരണം ഞാനിപ്പോള്‍ താമസിക്കുന്നത് എന്റെ മൂന്നാമത്തെ സ്ത്രീ സുഹൃത്തിന്റെ കൂടെയാണ്. അവള്‍ക്കെങ്ങനെ ഈ കുട്ടികളെ ശാസിക്കാനും നിയന്ത്രിക്കാനും കഴിയും ". ചുരുക്കി പറഞ്ഞാല്‍ , നമ്മള്‍ ആഗ്രഹിക്കുന്ന കുത്തഴിഞ്ഞ ജീവിതം നമ്മെ മനസമാധാനമില്ലാത്തവര്‍ ആക്കി തീര്‍ത്തേക്കാം. പാവം ഹാരി എവിടെ നടക്കുന്ന ബലാല്‍സംഗം , ഒളിച്ചോട്ടം ഇവയൊന്നും അറിയുന്നില്ലല്ലോ..ഹ ഹ ...ഞാനും തിരുത്താന്‍ പോയില്ല. വിശ്വാസം അതല്ലേ ചേട്ടാ എല്ലാം.....



അലങ്കാര ദീപങ്ങളും ബഹുനില മാളികകളും ഉള്ള നഗരങ്ങളും, വാഹനങ്ങളുടെ പ്രകാശം കൊണ്ട് മാത്രം വ്യക്തമാകുന്ന വനസൌന്ദര്യവും ഒക്കെ കടന്നു ബസ്‌ ഏകദേശം പതിനൊന്നു മണിയായപ്പോഴേക്കും ഒരു പാതയോര കഫേയുടെ മുന്നില്‍ നിര്‍ത്തി. ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ല, എന്റെ അടുത്താണ് സീറ്റ്‌ എന്ന് മണത്തറിഞ്ഞിട്ടാവണം തൊട്ടടുത്ത സീറ്റ്‌ കാലിയാണ്.കുറച്ചു നേരം പാട്ട് കേട്ടു. തിരക്കില്‍ കൊറിക്കാന്‍ ഒന്നും വാങ്ങിയില്ല, ഇതു വരെ ആപ്പിളിനോടായിരുന്നു മല്ലയുദ്ധം. കൃത്യമായി പറഞ്ഞാല്‍ എന്റെ മുന്നിലെ സീറ്റില്‍ ഉള്ള വിദ്യാര്ധിനികളുടെ കവിളിന്റെ നിറമുണ്ട് അവയ്ക്ക്. ആ കുട്ടികള്‍ കാര്‍ഡിഫ് യൂനിവേര്സിടിയില്‍ പഠിക്കുകയാണ് , എന്റെ കമ്പനിയില്‍ ഉള്ള ക്ലാര പഠിച്ചത് എവിടെയാണെന്ന് പിന്നീടൊരിക്കല്‍ എന്നോട് പറഞ്ഞു. അവര്‍ക്കിപ്പോ അറുപതു വയസ്സായെങ്കിലും പഴയ ഓര്‍മ്മകള്‍ പറയാന്‍ നൂറു നാവാണ്. " മനസ്സിന് പ്രായമാകാത്തവര്‍ ഭാഗ്യവാന്മാര്‍" എന്ന് അവര്‍ എപ്പോഴും പറയാറുണ്ട്‌.അതാ വനിതയുടെ പെരുമാറ്റത്തിലും മനോഭാവത്തിലും കാണാറും ഉണ്ട്. ഈ പ്രായത്തിലും അവര്‍ നാലര മണിക്കെഴുന്നേറ്റു ജോഗ്ഗിങ്ങിനു പോകുമത്രേ. പുറത്തിറങ്ങി ഒരു ചായ കുടിച്ചു. സീറ്റ്‌ ബെല്‍റ്റ്‌ ഇടാത്തതിനു എന്നെ വഴക്ക് പറഞ്ഞു എന്ന ഒറ്റ കാരണത്താല്‍ മാര്ടീനയോടു ഞാന്‍ പരിഭവത്തിലാണ്. ഇനി കൊന്നാലും മിണ്ടില്ല. അല്ലെങ്കില്‍ കലശലായ മൂത്ര ശങ്ക ഉണ്ടായപ്പോള്‍ ബസ്‌ നിര്‍ത്താന്‍ പറഞ്ഞേനെ.


ചെറിയ മഴ തൂളുന്നുണ്ട്. ഒടുക്കത്തെ തണുപ്പും. രണ്ടു ഷര്‍ട്ടും ജാക്കറ്റും ഒന്നും ഈ തണുപ്പിന്റെ മുന്നില്‍ വിലപ്പോവില്ല. "സമ്മര്‍ ആണത്രേ സമ്മര്‍ ". പ്രകൃതിയോടുള്ള എന്റെ വിദ്വേഷം മുഖത്ത് മൂത്രമൊഴിച്ചു തീര്‍ക്കണം എന്നുണ്ട്. ഒരു പേടി.ഫൈന്‍ എന്റെ പട്ടി കൊടുക്കും.



"ഇവിടെ നിന്ന് മൂത്രം ഒഴിച്ചാല്‍ ആരേലും പിടിക്കുമോ " എന്ന് ചോദിക്കണം എന്ന് കലശലായ ആഗ്രഹം ഉണ്ട്. അത് ഇംഗ്ലീഷില്‍ ചോദിക്കുമ്പോള്‍ ചിലപ്പോ പണി പാളും. സ്ത്രീകളോട് ചോദിച്ചാല്‍ ചിലപ്പോ ഞാന്‍ ജയിലില്‍ കിടക്കും അല്ലേല്‍ കോടാലിയാകും.പുരുഷന്മാരാണ് എങ്കില്‍ സ്വവര്‍ഗ രതിക്കാരന്‍ ആണെന്ന് കരുതി ഓടിക്കളയും അല്ലെങ്കില്‍ എന്റെ അടുത്ത സീറ്റില്‍ 'ആള് വരും' . ഇതെല്ലാം പാരയാണല്ലോ എന്നോര്‍ത്ത് ചിന്താ വിഷ്ടനായ ശ്യാമളന്‍ ആയി നില്‍ക്കുമ്പോഴാണ് കുടവയറന്‍ ഡ്രൈവര്‍;- അദ്ദേഹം ബസിന്റെ മറവില്‍ നിന്ന് കാര്യം സാധിക്കുന്നു. രക്ഷപെട്ടു. കാലങ്ങള്‍ക്ക് ശേഷമാണ് വഴിയരുകില്‍ നിന്ന് മൂത്രമൊഴിക്കാനുള്ള പുരുഷ സ്വാതന്ത്ര്യം തിരികെ കിട്ടുന്നത്. വഴിയില്‍ നിന്ന് മൂത്രമൊഴിക്കുന്നവര്‍ക്ക് കമ്പനി കൊടുക്കുന്നത് ഒരു ആഗോള പ്രതിഭാസമാണെന്ന് തെളിയിക്കുമാറ് വേറെ ഒന്ന് രണ്ടു പേരും എവിടുന്നോ വന്നു. സീറോ ഡിഗ്രിയിലും താഴെ തണുപ്പത്ത് "തപ്പിയെടുത്തു, തൃപ്തിയാകുന്നത്" വരെയുള്ള ബുദ്ധിമുട്ട് അനുഭവിച്ചാലേ മനസ്സിലാകൂ അനിയന്മാരെ...ബാക്കിയുള്ള യാത്രയില്‍ വാഹനത്തെ നയിക്കുന്നത് മാര്‍തീന ചേച്ചിയാണ്. മള്‍ടി-ആക്സില്‍ വോള്‍വോ ശരവേഗത്തില്‍ ഹൈവേയിലൂടെ പറത്തുന്ന ആ ധീര വനിതയോട് ആരാധനയോടെ ഒരു നിമിഷം കണ്ണടച്ചു.


കണ്ണ് തുറന്നപ്പോ ബസ്‌ എത്തി. വാച്ചില്‍ നോക്കിയപ്പോ ഞെട്ടി. വെറും ഒരു മണി. രണ്ടരക്ക് എത്തുമെന്ന് പറഞ്ഞ ബസ്‌ ആണ്. അതും ബസ്‌ സ്റ്റാന്‍ഡില്‍ അല്ലത്രേ അവസാന സ്റ്റോപ്പ്‌. മനസ്സില്ലാ മനസ്സോടെ ബാഗും എടുത്തു പുറത്തിറങ്ങി . തെരുവ് വിളക്കുകള്‍ ധാരാളമുണ്ട്. എനിക്ക് കാണാനുള്ള കാര്‍ഡിഫ് കൊട്ടാരം തൊട്ടടുത്താണ്. ഇതിനു മുന്‍പ് എവിടെ വന്നിട്ടുള്ള ഓഫീസിലെ റഷ്യക്കാരന്‍ സുഹൃത്ത്‌ സ്ഥലം അത്ര പന്തിയല്ല എന്ന് പറഞ്ഞിട്ടുമുണ്ട്. എന്ത് ചെയ്യും എന്നാലോചിച്ചു കൂടുതല്‍ ആളുകള്‍ നടക്കുന്ന ദിക്കിലേക്ക് നടന്നു. "എല്ലാവരും പോകുന്ന പാതയില്‍ പോയിട്ട് കാര്യമില്ല" എന്ന് മഹാന്മാര്‍ പറഞ്ഞതിനെ അര്‍ഥം അപ്പോള്‍ തന്നെ വ്യക്തമായി. കാരണം അവരില്‍ ചിലര്‍ ടാക്സിയില്‍ കയറിയും ചിലര്‍ കാത്തു നിന്ന വാഹനങ്ങളില്‍ കയറിയും പോയി. എന്റെ ലക്‌ഷ്യം നാല് കഷണം പേപ്പറില്‍ ആണ്.!!!!!!


തുറന്നു നോക്കി...

ദൂരെയുള്ള 'കാര്‍ഡിഫ് ബേ' എന്ന വ്യാപാര തുറമുഖ പ്രാധാന്യമുള്ള സ്ഥലമാണ് ലിസ്റ്റില്‍ ആദ്യം ഉള്ളത്. ബസ്‌ സ്റ്റോപ്പില്‍ നോക്കിയപ്പോ അവിടെക്കുള്ള വാഹന സേവനം രാവിലെ ആറുമണി മുതലാണ്‌. പണി പാളുന്നതിന്റെ ചെറിയ ലക്ഷണങ്ങള്‍ . കൊട്ടാരം ആണെങ്കില്‍ എനിക്ക് കാണാന്‍ വേണ്ടി നേരത്തെ തുറക്കുമെന്നും തോന്നുന്നില്ല. കൂട്ടം കൂട്ടമായി വെള്ളമടിച്ചു കിറുങ്ങിയ ചെറുപ്പക്കാര്‍ നടക്കുന്നുണ്ട്. "കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ". ഒരിടത്തിങ്ങനെ പോസ്റ്റായി ഇരിക്കുന്നത് പന്തിയല്ലല്ലോ എന്ന് മനസ്സ് പറഞ്ഞു . ആകെ അവിടെ ഒരു വലിയ ഹോട്ടല്‍ മാത്രം ഉണ്ട്.



വിശ്വ വിഖ്യാതയായ പാരിസ് ഹില്ടന്‍ എന്ന സുന്ദരിയുടെ "ഹില്ടന്‍ ഹോട്ടല്‍സ്‌". ജാടക്ക് കയറി ഒരു രാത്രിയിലെ താമസത്തിനുള്ള വാടക ചോദിച്ചു. എന്റെ മൊത്തം യാത്ര ബജറ്റിന്റെ രണ്ടിരട്ടി വേണം നേരം വെളുക്കുന്നത്‌ വരെയുള്ള കേവലം രണ്ടു മണിക്കൂറിനു. ഇനിയിപ്പോ സാക്ഷാല്‍ പാരിസ് ഹില്ടന്റെ കൂടെ കിടത്താം എന്ന് പറഞ്ഞാലും ഈ തുകക്ക് എനിക്ക് വേണ്ട. വെറുതെയല്ലടീ നിന്നെപ്പറ്റി നാട്ടുകാര് അതുമിതും പറയുന്നത്. എന്നിലെ പിശുക്കന്റെ കണ്ണ് നേരെ പതിച്ചത് ബസ്‌ കാത്തിരുപ്പ് കൂടാരത്തിലെക്കാണ്. അവിടെ അഞ്ചോ ആറോ പോലീസ് വാഹനങ്ങള്‍ നിര്‍ത്തി ഇട്ടിട്ടുണ്ട്. ഒരു ആപ്പിളും കഴിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് കടന്നാല്‍ കൂട്ടത്തില്‍ കല്ലെറിഞ്ഞ പോലെ കുറെ ആളുകള്‍ അവിടുള്ള നിശാ പബുകളുടെ ഉള്ളില്‍ നിന്നും പുറത്തേക്കു ഇറങ്ങുന്നത്. ആണുങ്ങളുടെ അത്ര വരും പെണ്ണുങ്ങളും. സിഗരട്ട് പുകച്ചും മറ്റുള്ളവരെ ചീത്ത വിളിച്ചും തോളില്‍ തൂങ്ങിയും കുപ്പി എറിഞ്ഞു പൊട്ടിച്ചും അട്ടഹസിച്ചും വീക്ക്‌ ഏന്‍ഡ് ആഘോഷിക്കുന്ന ചെറുപ്പക്കാര്‍. ചില യുവമിധുനങ്ങള്‍ ചുംബിക്കുന്നു, ചിലര്‍ പരസ്യമായി തിരക്കിട്ട രതി കേളികളിലാണ്. നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നെങ്കില്‍ സദാചാര പോലീസ് അവരെ നഗ്നരാക്കി കഴുതപ്പുറമേറ്റി നാട് കാണിച്ചേനെ, ചിലപ്പോ മുക്കാലിയില്‍ കെട്ടി ചാട്ടവാറിനു അടിക്കുക പോലും ചെയ്യും. ഇവിടെ സദാചാര പോലീസ് പോയിട്ട് സാദാ പോലീസ് മൈന്‍ഡ് ചെയ്യുന്നില്ല. സ്ഥല-കാല ഭേദം. ജഗതി ചേട്ടന്‍ പറഞ്ഞത് പോലെ നിങ്ങളുടെ അനാവശ്യം അവര്‍ക്ക് ആവശ്യമാണല്ലോ. !!..ഇതൊക്കെ ഇന്ത്യയില്‍ ഫെമിനിസ്റ്റുകള്‍ പറയുന്ന "തുല്യത, സ്ത്രീ സ്വാതന്ത്ര്യം " ഇവയിലൊക്കെ പെടുമോ എന്തോ?..എന്തായാലും എന്ത് വന്നാലും അഭിപ്രായം പറയാന്‍ ഞാനില്ല. മെയില്‍ ഷോവനിസ്റ്റ് എന്നോ മറ്റോ മുദ്ര കുത്തി പെണ്ണ് കിട്ടാതായാല്‍ ശ്രീനിയേട്ടന്‍ പറഞ്ഞ പോലെ വെടിയുണ്ടകള്‍ക്കു നേരെ വിരിമാറോ നിറമാറോ മറ്റോ കാണിക്കേണ്ടി വരും. !!!


ഒന്ന് രണ്ടു പേര്‍ എന്റെ അടുത്ത് വന്നു അവരുടെ ലോക്കല്‍ വെയില്‍സ് ഭാഷയില്‍ എന്തോ ചോദിച്ചു പൊട്ടിച്ചിരിച്ചു. സത്യം പറയാമല്ലോ നേരത്തെ ഒഴിച്ച് തീര്‍ന്നില്ലായിരുന്നെങ്കില്‍ ദൈവത്താണെ ഞാന്‍ അവിടെ മൂത്രം ഒഴിച്ചേനെ. "ഐ ആം ഫൈന്‍ " എന്ന് മാത്രം പറഞ്ഞു ഒരു മലയാളിയുടെ തനതു കഴിവായ "ഒറ്റ സ്കൂട്ടാകല്‍"...ആ മുങ്ങലിന്റെ അവസാനം ശ്വാസമെടുക്കാന്‍ പൊങ്ങിയത് പോലീസിന്റെ മുന്നിലാണ് ഞാന്‍ കാര്യം പറഞ്ഞു "ഞാന്‍ ഒരു പാവപ്പെട്ട സഞ്ചാരിയാണ്. എനിക്ക് കാര്‍ഡിഫ് ബെയില്‍ പോണം , എങ്ങോട്ട് നടന്നാല്‍ എത്താം യെമ്മാനെ" അവര് പറഞ്ഞു " ഈ സമയത്ത് മോനെ നിന്നെ ഞങ്ങള് വിടില്ല, ഞങ്ങള്‍ക്ക് നാളെ നിന്നെ പെറുക്കി എടുക്കാന്‍ ടൈമില്ല, നേരം വെളുക്കട്ടെ, എവിടുന്നു ഒരു പന്ത്രണ്ടു മൈല് കാണും" ....അവിടെ ഇരിക്കാന്‍ അനുവാദം വാങ്ങി, പിള്ളേരുടെ വെള്ളക്കളികളൊക്കെ കണ്ടു; അവിടിരുന്നു. എല്ലാവരെയും ഓരോ വാഹനങ്ങളില്‍ കയറ്റി വിട്ടു ജോലി ഒതുക്കി പോകാനൊരുങ്ങിയ അവരില്‍ ഒരു വനിതാ പോലീസ് എന്നോട് ചോദിച്ചു "കൂടെ വരുന്നോ?" . തെറ്റിദ്ധരിക്കണ്ട ! ആരോഗ്യ സുരക്ഷ മാര്‍ഗങ്ങളല്ലാതെ മറ്റൊന്നും ആ നിമിഷം മനസ്സിലുണ്ടാവില്ല. അവര്‍ മൊത്തം നാല് പേരുണ്ട് മൂന്ന് ചേട്ടന്‍ പോലീസും ഒരു ചേച്ചി പോലീസും. എന്തൊക്കെ പറഞ്ഞാലും പെണ്ണുങ്ങള് കാരുണ്യമുള്ളവരാണ്... ആ മൊശകോടന്മാര്‍ക്ക് തോന്നിയോ ഈ സഹാനാനുഭൂതി. അവരെനിക്കു നടക്കുന്ന വഴി കുടിക്കാന്‍ വെള്ളമൊക്കെ തന്നു. ഒരു നാലര ആയപ്പോഴേക്കും അവര്‍ രാത്രി പട്രോളിംഗ് നിര്‍ത്തി എന്നോട് യാത്ര പറഞ്ഞു.


ഞാന്‍ എന്റെ ലക്ഷ്യ സ്ഥാനമായ "കാര്‍ഡിഫ് ബെയിലേക്ക് " നടന്നു. നേരം വെളുത്തപ്പോഴേക്കും കാര്‍ഡിഫ് ബെയിലെത്തി. അവിടെ ഞാനും കുറെ പക്ഷികളും മാത്രം. അവിടിരുന്നു ചപ്പാത്തി പഴം കൂടി ഒറ്റ കഴിപ്പ്‌. പോരുന്നതിനു മുന്പായി ഇവിടെ ഒരു സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന പ്രസ്ഥാനത്തില്‍ അഞ്ചു പൌണ്ട് കൊടുത്തു രജിസ്റ്റര്‍ ചെയ്തിരുന്നു. അത് കണ്ടു പിടിക്കണം. ഈ തലസ്ഥാന നഗരി മുഴുവന്‍ പല സ്ഥലങ്ങളിലായി അവരുടെ സൈക്കിള്‍ പൂട്ടി ഇട്ടിട്ടുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്ത നമ്മുടെ ഫോണില്‍ നിന്നും വിളിച്ചു ലോക്ക് നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് അണ്‍ലോക്ക് ആവും. ഒരു പാവം അമ്മൂമ്മ എന്നോട് പറഞ്ഞതനുസരിച്ച് സൈക്കിള്‍ കണ്ടെത്തി. മുപ്പതു മിനിറ്റ് വരെ സൌജന്യം ആണ്. അതിനു ശേഷം പണം കൊടുക്കണം. ഞാന്‍ ചവുട്ടി തുടങ്ങി. എല്ലാ ഇരുപത്തഞ്ചു മിനുട്ടിലും വാച്ചില്‍ നോക്കി ഞാന്‍ പഴയ സൈക്കിള്‍ പൂട്ടി മറ്റൊരെണ്ണം എടുത്തു കൊണ്ട് പോകും. ഒരു ഇന്ത്യക്കാരന്റെ ഈ പ്രവൃത്തി കൊണ്ട് മിക്കവാറും അവര്‍ ആ പരിപാടി നിര്‍ത്തി കാണണം.ഒരു സൈക്കിള്‍ എടുത്തു "ടാഫ് ട്രയില്‍" എന്ന പ്രസിദ്ധമായ സൈക്കിള്‍ പാതയിലൂടെ കുറെ ദൂരം ചവുട്ടി ആ തവണ മാത്രം രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോക്ഗിക്കേണ്ടി വന്നു.വളരെ രസകരമായിരുന്നു ആ യാത്ര. മനോഹരിയായ പ്രകൃതിയെ കണ്ടു കൊണ്ട് ഒരു യാത്ര.".തിരിച്ചു വരുന്ന വഴി യൂറോപ്പില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ പാര്‍ക്ക് കണ്ടു "ബൂട്ട് പാര്‍ക്ക്"...പുഴകളും കൊച്ചു മലകളും പൂക്കളും കണ്ണെത്താത്ത ദൂരത്തോളം പച്ചപ്പും, കാറ്റ് വഴികളും,പഴയ ശിലാ സ്തൂപങ്ങളും കൊട്ടാര അവശിഷ്ടങ്ങളും ഒക്കെയായി..നയന മനോഹരങ്ങളായ കുറെ കാഴ്ചകള്‍!




കാര്‍ഡിഫ് കൊട്ടാര മതിലില്‍ ധാരാളം മൃഗങ്ങളുടെ രൂപങ്ങള്‍ കല്ലില്‍ കൊത്തി വച്ചിട്ടുണ്ട് . "ആനിമല്‍ വാള്‍" എന്നാണു അതിനെ വിളിക്കാറ്. കൊട്ടാരത്തിന്റെ അകത്തു കയറാന്‍ നാല് പൌണ്ട് നല്‍കണം. അതിനുള്ളിലൂടെ നടക്കുമ്പോള്‍ നിശബ്ദതയും ഭീകരതയും തളം കെട്ടി നിന്ന കോട്ട കൊത്തളങ്ങള്‍; ഇന്നത്തെ തലമുറയ്ക്ക് നല്‍കുന്ന "അത്ഭുത നിര്‍മിതികളുടെ ബാക്കി പത്രങ്ങള്‍ " ആണല്ലോ എന്നോര്‍ക്കാതിരുന്നില്ല. നമ്മുടെ ദേശീയ പതാക കൊട്ടാര മതിലില്‍ പാറിക്കളിക്കുന്നത് കണ്ടപ്പോള്‍ ഒരു സന്തോഷം തോന്നി, നമുക്ക് പരിചിതമായതിനെ അപരിചിത പ്രദേശത്ത് കനുംപോലുണ്ടാകുന്ന അതെ തോന്നല്‍.വളരെ പ്രശസ്തമായ "മില്ലേനിയം സ്റ്റേഡിയം" കണ്ടു. റഗ്ബി , ഫുട്ബോള്‍ , മ്യൂസിക്‌ ഇവന്റ്സ് , മോട്ടോര്‍ സ്പോര്‍ട്സ് ഇവ നടക്കുന്ന വലിയ ഭീമന്‍ സ്റ്റേഡിയമാണ് വെയില്സിന്റെ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.


നാളെ കാണാനിരിക്കുന്നത് "സ്വാന്‍ സീ " എന്ന വെയില്‍സിലെ പ്രശസ്തമായ ബീച് ആണ്. ഒരു "നാഷനല് എക്സ്പ്രസ്സ്‌" ബസ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട് .നാല് മണിക്കൂര്‍ യാത്ര ഉണ്ട്. അത് വരാന്‍ ഇനി നാല് മണിക്കൂറും ഉണ്ട്. കുറച്ചു നേരം മറ്റൊരു പാര്‍ക്കായ "സോഫിയാ ഗാര്‍ഡനില്" കിടന്നുറങ്ങി . നടന്നു വലഞ്ഞിരുന്നു. രണ്ടു മണിക്കൂറിനു ശേഷം എണീറ്റ്‌ പതുക്കെ നഗരം കണ്ടു നടന്നു. തിരക്ക് കൂട്ടാത്ത ജനങ്ങള്‍ , "സോറി" "താങ്ക്സ്" ഇവയൊക്കെ ഒരു ദിവസം പല തവണ ഉപയോഗിക്കുന്ന സഹായ മനസ്ഥിതിയുള്ള ആളുകള്‍. നടക്കുന്ന വഴി നാളെ വൈകിട്ട് തിരിച്ചു ലണ്ടനിലേക്കുള്ള ബസ്‌ നിര്‍ത്തുന്ന സ്ഥലം കണ്ടു പിടിച്ചു ഒരാളോട് ചോദിച്ചു ഉറപ്പാക്കാനും മറന്നില്ല. ബസ്‌ വന്നു ഇനി "സ്വാന്‍ സീ " ബീച്ചിലേക്ക്...വിശേഷങ്ങളുമായി ഉടന്‍ കാണാം :-)



8 comments:

jins george said...

Kollaam ishtaayi....

Viju Kuttan said...

kollam aliyaa

Jinoop J Nair said...

Thanks pillere

"പറയാതെ വയ്യ " said...

jinoopetta super ......enikk ishttayi...balance nu vendi kathirikkunnu....

Dileep said...

വളരെ നന്നായിരിക്കുന്നു. വായിക്കാൻ ഒരു ഫ്ലോ കിട്ടുന്നുണ്ട്...നല്ല വായന സുഖം തന്നതിനു നന്ദി. കഴിയുമെങ്കിൽ അടുത്ത പോസ്റ്റിൽ പാരഗ്രാഫ് തിരിക്കാൻ മറക്കരുത്.ആശംസകൾ

Unknown said...

Kollaam nannaayittund.

Jinoop J Nair said...

Thanks all. Yeah Dileepetta. I will do that , even for this post:-)

Jinoop J Nair said...

Thanks all. Yeah Dileepetta. I will do that , even for this post:-)